കോട്ടയം: അപർണികയുടെ മരണം ചികിത്സ പിഴവ് മൂലമെന്ന് മാതാപിതാക്കൾ. ആശുപത്രിയിൽ കുട്ടിക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കിയില്ലെന്നും ആരോഗ്യ സ്ഥിതി മോശമാണെന്ന് അധികൃതരോട് പലവട്ടം പറഞ്ഞിട്ടും കാര്യമായെടുത്തില്ലെന്നും കുടുംബം. കുട്ടി തീർത്തും അവശയായപ്പോഴാണ് ഐസിയുവിൽ പ്രവേശിപ്പിച്ചതെന്ന് കുട്ടിയുടെ അമ്മ ആശ ആരോപിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
തിങ്കളാഴ്‌ച വൈകുന്നേരം ഇട്ട ഡ്രിപ്പ് പിറ്റേ ദിവസമായിട്ടും തീർന്നില്ല. കുട്ടിയുടെ നില വഷളാണെന്ന് നഴ്‌സിനോട് പറഞ്ഞപ്പോൾ അവർ ശകാരിച്ചെന്നും ആശുപത്രിയില്‍ എത്തിയത് മുതൽ ആശുപത്രി ജീവനക്കാരില്‍ നിന്നും മോശം സമീപനമാണ് ഉണ്ടായതെന്ന് അമ്മ പറഞ്ഞു. കുട്ടിക്ക് അപസ്‌മാരം മുമ്പ് ഉണ്ടായിരുന്നില്ല.
കുട്ടി കുടിച്ച പാൽ ശ്വാസകോശത്തിലെത്തിയതാണ് മരണ കാരണമെന്നത് ശരിയല്ലെന്നും കുട്ടി പാൽ കുടിച്ചിരുന്നില്ലെന്നും ആശ പറഞ്ഞു. ഗുരുതരമായ അവസ്ഥയാണെന്നറിയിച്ചിട്ട് ബന്ധപ്പെട്ടവർ തിരിഞ്ഞ് നോക്കിയില്ലെന്നും കുടുംബം ആരോപിക്കുന്നു. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം കോട്ടയം മെഡിക്കൽ കോളജിൽ നടന്നു. പൊലീസ് കുട്ടിയുടെ മാതാവിൻ്റെ മൊഴിയെടുത്തു. അതേസമയം ചികിത്സ പിഴവല്ല മരണകാരണമെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്.
വയറുവേദനയും ഛര്‍ദിയുമായി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കട്ടപ്പന സ്വദേശി ആഷ അനിരുധന്‍റെ മകള്‍ അപര്‍ണികയാണ് ചികിത്സക്കിടെ മരിച്ചത്. ഒരാഴ്‌ച മുമ്പാണ് കഠിനമായ വയറുവേദനയെ തുടർന്ന് കുട്ടിയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ ഡിസ്‌ചാർജ് ചെയ്‌തിരുന്നു. വീട്ടിലെത്തി മരുന്ന് കഴിച്ചിട്ടും അസുഖത്തിന് കുറവുണ്ടായില്ല. സ്ഥിതി ഗുരുതരമായതോടെ വീണ്ടും കോട്ടയം മെഡിക്കൽ കോളജിലേക്ക് എത്തിക്കുകയായിരുന്നു. കുട്ടിക്ക് ആദ്യം തന്നെ മതിയായ ചികിത്സ നൽകിയില്ല എന്ന് അമ്മ ആരോപിച്ചു.
രാത്രി ഒരു മണിക്ക് ഇട്ട ഡ്രിപ്പ് രാവിലെ ഏഴ് മണിയായിട്ടും തീർന്നിരുന്നില്ല. പുലർച്ചെ ഐസിയുവിൽ പ്രവേശിപ്പിക്കുമ്പോഴേക്കും കുട്ടി മരിച്ചിരുന്നു. കലശലായ ഛർദിയും ക്ഷീണവും ഉണ്ടായിരുന്ന കുഞ്ഞിന് ഇടയ്‌ക്ക് ഫിക്‌സും വന്നിരുന്നു. സാധാരണ ഫിക്‌സ് വരുമ്പോൾ വായിലെ സ്രവങ്ങളും വയറ്റിലുള്ള ഭക്ഷണവും ശ്വാസകോശത്തിലെത്തി ശ്വാസതടസം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്. എന്നാൽ കുട്ടിക്ക് ഹൃദയാഘാതം സംഭവിച്ചു എന്നാണ് ആശുപത്രി അധികൃതരുടെ വാദം. ഭക്ഷ്യ വിഷബാധയേറ്റതായി ആശുപത്രി അധികൃതർ അനൗദ്യോഗികമായി പറഞ്ഞതായും മാതാപിതാക്കൾ പറയുന്നു.
Also Read: മൂന്നാറിൽ ടൂറിസ്‌റ്റ് ബസ് മറിഞ്ഞ് അപകടം; മൂന്ന് വിദ്യാർഥികൾക്ക് ദാരുണാന്ത്യം