എറണാകുളം: മാവോയിസ്റ്റുകൾക്കെതിരായ നടപടിയെ കുറിച്ചുള്ള ചീഫ് സെക്രട്ടറിയുടെ പ്രസ്താവന നിർഭാഗ്യകരമെന്ന് യു.ഡി.എഫ് കൺവീനർ ബെന്നി ബെഹനാൻ എം.പി. മാവോയിസ്റ്റുകളെ എങ്ങനെ നേരിടണം എന്ന് തീരുമാനിക്കേണ്ടത് ചീഫ് സെക്രട്ടറിയല്ല. മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടണമെന്ന നിലപാടാണ് കോൺഗ്രസിനുള്ളത്, അതിൽ മാറ്റമില്ല. ചീഫ് സെക്രട്ടറി പറഞ്ഞ കാര്യങ്ങൾ സർക്കാരിന്‍റെ നയമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അല്ലെങ്കിൽ ചീഫ് സെക്രട്ടറിക്കെതിരെ നടപടി സ്വീകരിക്കണം.
യു.എ.പി.എ നിയമപ്രകാരം കേസെടുത്തത് സർക്കാർ നയമല്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇത് തെളിയിക്കുന്നത് ഉദ്യോഗസ്ഥൻമാരിൽ സർക്കാരിന് നിയന്ത്രണം നഷ്ടമായെന്നാണ്. ഇത്തരമൊരു സാഹചര്യത്തിൽ മുഖ്യമന്ത്രിക്കസേരയിലിരിക്കാൻ യോഗ്യനാണോയെന്ന് ആത്മപരിശോധന നടത്താൻ പിണറായി വിജയൻ തയ്യാറാകണം. യു.എ.പി.എ ചുമത്തിയ ഉദ്യോഗസ്ഥൻ ഇപ്പോഴും ആ നടപടിയെ ന്യായീകരിക്കുകയാണ്. മാവോയിസ്റ്റുകളുടെ വിഷയത്തിൽ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും വ്യത്യസ്ത അഭിപ്രായമാണ് പറയുന്നത്. ഒന്നുകിൽ ഇവർ പറയുന്നത് മുഖ്യമന്ത്രിയുടെ നിലപാടാണ്. അതെല്ലങ്കിൽ മുഖ്യമന്ത്രിക്കെതിരായാണ് സംസാരിക്കുന്നത്. ഇത് രണ്ടും തെറ്റാണ്. മുഖ്യമന്ത്രിയുടെ വക്താക്കളാവേണ്ടത് ഉദ്യോഗസ്ഥരല്ല. ലഘുലേഖ കൈയിൽ സൂക്ഷിച്ചത് കൊണ്ട് മാത്രം യുഎപിഎ ചുമത്തി കേസെടുക്കുന്നത് ഏകാധിപത്യമാണ്. ഇവിടെ നടക്കുന്നത് ജനാധിപത്യപരമായ പ്രവർത്തനങ്ങൾ അല്ലെന്നും ബെന്നി ബെഹനാൻ എം.പി. കൊച്ചിയിൽ പറഞ്ഞു