എറണാകുളം: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച് സർക്കാരും ഇരയായ നടിയും. വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജികളിൽ ഹൈക്കോടതിയിൽ വാദം പൂർത്തിയായി. വിചാരണ കോടതി നടപടികൾക്കുള്ള സ്റ്റേ അടുത്ത വെള്ളിയാഴ്ച വരെ ഹൈക്കോടതി നീട്ടിയിട്ടുണ്ട്.
ചോദിക്കാൻ പാടില്ലാത്ത ചോദ്യങ്ങൾ ചോദിച്ചിട്ടും വിചാരണ കോടതി ഇടപെട്ടില്ലന്ന് നടി ചൂണ്ടിക്കാണിച്ചു. നിരവധി അഭിഭാഷകരുടെ സാന്നിധ്യത്തിൽ അത്തരം ചോദ്യങ്ങൾക്ക് മറുപടി പറയേണ്ടി വന്നു. എതിർ വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ തുടർ വിചാരണയ്ക്ക് വനിതാ ജഡ്‌ജി വേണമെന്ന ആവശ്യമില്ല. ജൂറിസ്റ്റിക്ഷൻ പരിധിയിലുള്ള മറ്റേതെങ്കിലും കോടതിയിലേക്ക് മാറ്റിയാൽ മതിയെന്നും പരാതിക്കാരി അറിയിച്ചു. സർക്കാരും ഈ ആവശ്യത്തെ പിന്തുണച്ചു.
വിചാരണവേളയിൽ വനിതാ ജഡ്ജിയോട് ഇരയായ സ്ത്രീക്ക് കാര്യങ്ങൾ കൂടുതൽ തുറന്ന് സംസാരിക്കാൻ കഴിയുമായിരുന്നു. ഇരയുടെ വിസ്താരം പൂർത്തിയായ സാഹചര്യത്തിൽ മറ്റ് കോടതിയിലേക്ക് മാറ്റാം. ഇരയോട് പ്രതിഭാഗം വളരെ ക്രൂരമായി പെരുമാറിയിട്ടും വിചാരണ കോടതി ഇടപെടാത്ത സാഹചര്യത്തിലാണ് കോടതി മാറ്റം ആവശ്യപ്പെടുന്നത്. ദൃശ്യങ്ങൾ പരിശോധിച്ച സി.എഫ്.എസ്.എൽ ലാബിലേക്ക് വിളിച്ച് വിചാരണ കോടതി നേരിട്ട് വിവരങ്ങൾ ശേഖരിച്ചത് ഉൾപ്പടെയുള്ള കാര്യങ്ങളും സർക്കാർ ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. ഇത്തരം കേസുകളിൽ കോടതിയും പ്രോസിക്യൂഷനും ഒരേമനസോടെ മുന്നോട്ട് പോകണം. അല്ലാത്ത പക്ഷം അത് നീതി നടപ്പാക്കുന്നതിനെ തന്നെ ബാധിക്കുമെന്നും ഹൈക്കോടതി അഭിപ്രായപ്പെട്ടു. അതേസമയം വാദം പൂർത്തിയാക്കിയ ഹർജികൾ വിധി പറയാനായി മാറ്റി.