ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ജില്ലയിൽ പലയിടത്തും വ്യാപക സംഘർഷം. കാർത്തികപ്പള്ളിയിൽ സിപിഎം, ആർഎസ്എസ്, ബിജെപി ഓഫീസുകൾക്കെതിരെ ആക്രമണം നടന്നു. അക്രമികള്‍ ഓഫീസുകളുടെ ജനൽ ചില്ലകൾ പൂർണമായും അടിച്ചു തകർത്തു.
ബുധനാഴ്‌ച രാത്രി 11ഓടെയാണ് സംഭവം. തെരഞ്ഞെടുപ്പ് വിജയത്തിന്‍റെ ആഹ്ളാദ പ്രകടനത്തെ തുടർന്ന് പ്രദേശത്ത് പലയിടത്തും സിപിഎം, ബിജെപി പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ഇരുപക്ഷത്തെയും നേതാക്കളുമായി പൊലീസ് ചർച്ച നടത്തി പ്രശ്നം പരിഹരിച്ചിരുന്നു. എന്നാൽ രാത്രിയോടെ സംഘടിച്ചെത്തിയ പ്രവർത്തകർ ഓഫീസുകൾക്ക് എതിരെ ആക്രമണം നടത്തുകയായിരുന്നു.
ആക്രമണത്തിൽ ആർഎസ്എസ് കാർത്തികപ്പള്ളി കാര്യാലയത്തിലെ ജനൽ ചില്ലകളും വാട്ടർ ടാങ്കും തകർക്കപ്പെട്ടു. ഇതേസമയം സിപിഎം കാർത്തികപ്പള്ളി ലോക്കൽ കമ്മിറ്റി ഓഫീസിലും ആക്രമണമുണ്ടായി. ഇവിടുത്തെയും ജനൽചില്ലുകൾ തകർക്കപ്പെട്ടു. ഇരു സംഭവങ്ങളിലുമായി കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ കാർത്തികപ്പള്ളി പൊലീസ് കേസെടുത്തു. അക്രമങ്ങളിൽ 15ഓളം പേർ ഉൾപ്പെട്ടതായി പൊലീസ് പറഞ്ഞു.