ആലപ്പുഴ: കായംകുളം എംഎൽഎയും സിപിഎം വനിതാ നേതാവുമായ അഡ്വ. യു പ്രതിഭയുടെ പേജിൽ മന്ത്രി ജി സുധാകരനെ ലക്ഷ്യം വെച്ചുള്ള ഒളിയമ്പ് പോസ്റ്റ് വന്നതിന് പിന്നാലെ വിശദീകരണവുമായി എംഎൽഎ രംഗത്ത്. തന്‍റെ ഫേസ്ബുക്ക് പേജ് മറ്റാരോ ഹാക്ക് ചെയ്‌തെന്നും എന്നും ആ പോസ്റ്റിൽ ഇനി ചർച്ച വേണ്ടെന്നുമായിരുന്നു എംഎൽഎയുടെ വിശദീകരണ പോസ്റ്റ്.
എന്നാൽ വിശദീകരണ പോസ്റ്റും നിമിഷങ്ങൾക്കകം പേജിൽ നിന്ന് അപ്രത്യക്ഷമായി. തുടർന്ന് തന്‍റെ പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്നാരോപിച്ച് അഡ്വ. യു പ്രതിഭ തന്നെ പൊലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിക്കാണ് എംഎൽഎ പരാതി നൽകിയിരിക്കുന്നത്.
ആലപ്പുഴ സിപിഎമ്മില്‍ തര്‍ക്കം മൂര്‍ഛിക്കെ മന്ത്രി ജി സുധാകരനെതിരെ ഒളിയമ്പുമായി എംഎല്‍എയുടെ ഫേസ്ബുക്ക് പേജിൽ ഇന്നലെ രാത്രി 'പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും' എന്ന ഫേസ്ബുക്ക് പോസ്റ്റ് വന്നിരുന്നു. എന്നാല്‍ പോസ്റ്റിന് താഴെ സിപിഎം പ്രവർത്തകരുടെ തന്നെ പ്രതിഷേധ കമന്‍റുകൾ വന്നതോടെ എംഎൽഎ പോസ്റ്റ് പിൻവലിച്ചു. ഇതിന് പിന്നാലെയാണ് പേജ് ഹാക്ക് ചെയ്യപ്പെട്ടു എന്ന പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആദ്യ ഫേസ്ബുക്ക് പോസ്റ്റ് മന്ത്രി ജി സുധാകരനെ ലക്ഷ്യം വെച്ചാണ് എന്ന ആക്ഷേപമുയർന്നിരുന്നു. ഏറെ നാളായി മന്ത്രി ജി സുധാകരനും കായംകുളം എംഎൽഎ യു പ്രതിഭയും തമ്മിൽ അഭിപ്രായഭിന്നത നിലനിൽക്കുന്നുണ്ട്. ഇതോടൊപ്പം തന്നെ സിപിഎം കായംകുളം ഏരിയ നേതൃത്വവുമായും ഡിവൈഎഫ്ഐ നേതാക്കളുമായും നിരന്തരം കലഹത്തിലുമാണ്.
കഴിഞ്ഞ ദിവസം മന്ത്രി ജി സുധാകരനെതിരെ എസ്എഫ്ഐ മുൻ വനിത നേതാവിന്‍റെ പരാതി കൂടി ഉയർന്നതോടെയാണ് എംഎൽഎ മന്ത്രിക്കെതിരെ ഒളിയമ്പുമായി രംഗത്തെത്തിയതെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ എംഎൽഎയ്ക്ക് എതിരെ ഉയരുന്ന ആക്ഷേപം. വരും ദിവസങ്ങളിൽ സിപിഎമ്മിനുള്ളിൽ വിഭാഗീയതയുടെ പുതിയ കലഹങ്ങൾക്ക് ഇത് തുടക്കമിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.