ആലപ്പുഴ: തുഴയുടെ താളത്തിൽ അമരവും അണിയവും ഒന്നിച്ചു ചേരുന്ന തുടിതാളം. തുഴയുന്ന ഓരോ തുഴപ്പാടിലും കണ്ണിന് കുളിർമയായ് ചുണ്ടന്റെ കുതിപ്പ്. ഇതാണ് 67-ാമത് നെഹ്റു ട്രോഫി ജലോത്സവത്തിന്റെ തീം സോംഗ്. ചലച്ചിത്ര രംഗത്തെ തന്റെ പ്രഭാവം വീണ്ടും തെളിയിക്കുന്ന സംഗീത സംവിധാനവുമായി ജോസി ആലപ്പി. നെഹ്റു ട്രോഫിയുടെ ഉത്തരവാദിത്തങ്ങൾക്കപ്പുറം കുട്ടനാടിന്‍റെ താളം ഇതിനോടകം നെഞ്ചോടു ചേർത്ത ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള തീം സോങിന്റെ പ്രകാശനം നിർവഹിച്ചത് ഏറെ ആവേശത്തോടെയാണ്.
'ആവേശം ഇടിനാദം പോലെ' എന്ന ഇത്തവണത്തെ ജലോത്സവ ഗാനം തയ്യാറാക്കിയത് എൻടിബിആർ സുവനീർ കമ്മിറ്റിയാണ്. ആവേശ്വജ്വലമായ വരികൾ തയ്യാറാക്കിയത് ഹരി നാരായണാണ്. കുട്ടനാടിന്‍റെ ഓളപ്പരപ്പിനെ ആവേശത്തിന്‍റെ കൊടുമുടുയിലെത്തിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് അനുഗ്രഹീത ഗായകനായ സച്ചിൻ വാര്യരും. പൂർണ്ണമായും വള്ളത്തിന്റെ താളത്തിനൊപ്പിച്ച് നീങ്ങുന്ന ഗാനം സംവിധാനം ചെയ്തത് തേജസാണ്. ഗാനം ഇതിനോടകംതന്നെ സമൂഹ മാധ്യമങ്ങളിൽ വൈറലായി കഴിഞ്ഞു.