ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ കഴിഞ്ഞ ദിവസം ഡൽഹി സന്ദർശനം നടത്തിയത് കേരളത്തിലെ ദേശീയപാതാ വികസനത്തിന് അല്ലെന്നും ലാവ്‌ലിൻ കേസിൽ കേന്ദ്ര സർക്കാരുമായി ഒത്തുതീർപ്പുണ്ടാക്കാനാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. അരൂരിൽ യുഡിഎഫ് മണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ലാവ്‌ലിൻ കേസ് ഒത്തുതീർപ്പാക്കാൻ സിപിഎമ്മും ബിജെപിയും ഒത്തുകളിക്കുകയാണ്. ഇത് കേരളത്തിലെ ജനങ്ങൾക്ക് അറിയാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ അഴിമതിയിൽ മുങ്ങിക്കുളിച്ച് നിൽക്കുകയാണ്. സർക്കാർ കിഫ്ബി ഉൾപ്പെടെയുള്ള പദ്ധതികളിൽ അഴിമതി കാണിച്ചു. അതുകൊണ്ടാണ് ഓഡിറ്റിങ്ങിന് പോലും വിധേയമാക്കാൻ സമ്മതിക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.