ആലപ്പുഴ : കേരളത്തെ ഭവനരഹിതരില്ലാത്ത സംസ്ഥാനമാക്കി മാറ്റുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ പിണറായി സർക്കാർ വിജയകരമായി പൂര്‍ത്തീകരിക്കുമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റർ. ഒരു വർഷം ഒരു ലക്ഷം പേർക്ക് വീട് എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ഈ വർഷം ഇതുവരെ 82,000 വീടുകൾക്കുള്ള തുകയ്ക്ക് അംഗീകാരം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
കേരളത്തിൽ അഞ്ചുലക്ഷം ഭവന രഹിതരാണുള്ളത്. ഇതിൽ രണ്ടര ലക്ഷം പേർക്ക് സ്വന്തമായി ഭൂമിയില്ല. സുമനസ്സുകളുടെ സഹായം ഉള്‍പ്പടെ സ്വീകരിച്ച് സ്ഥലം കണ്ടെത്തി സർക്കാർ ഇവർക്കെല്ലാം വീടുവച്ച് നൽക്കുമെന്നും സര്‍ക്കാരിന്‍റെ നൂറുദിനാഘോഷത്തിന്‍റെ ഭാഗമായി 20,000 പേർക്കാണ് വീട് നിർമിച്ച് നൽകുന്നതെന്നും മന്ത്രി വ്യക്തമാക്കി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളജില്‍ നവകേരള തദ്ദേശകം 2022 പരിപാടിയുടെ ഭാഗമായി ജില്ലയിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്‍റെ വികസന വളര്‍ച്ചയില്‍ പ്രധാന പങ്കുവഹിക്കുന്നത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ്. പ്രളയം, കൊവിഡ് സാഹചര്യങ്ങളില്‍ സമാനതകളില്ലാത്ത സേവനങ്ങളാണ് തദ്ദേശ സ്ഥാപനങ്ങൾ നടത്തിയത്. തദ്ദേശ സ്ഥാപനങ്ങളെ ഒരു വകുപ്പില്‍ ഏകോപിപ്പിച്ചത് പ്രവര്‍ത്തനക്ഷമത ഗണ്യമായി വര്‍ധിപ്പിക്കുന്നതിന് ഉപകരിക്കുമെന്ന് മന്ത്രി ചടങ്ങിൽ പറഞ്ഞു.
ജനങ്ങളെ ഭരിക്കുന്നതിന് പകരം ജനങ്ങളെ സേവിക്കാന്‍ ഉദ്യോഗസ്ഥര്‍ തയാറാകണം. അവര്‍ക്ക് സേവനങ്ങള്‍ സമയബന്ധിതമായി ലഭ്യമാക്കണം. ഫയലുകള്‍ കൈകാര്യം ചെയ്യുന്നതില്‍ കാലതാമസം ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ആളോഹരി വരുമാനം കുറവാണെങ്കിലും ഇതര സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ കേരളത്തിൽ പാവപ്പെട്ടവർ അടക്കമുള്ളവർക്ക് ഗുണമേന്മയുള്ള ജീവിതം നയിക്കാൻ കഴിയുന്നുണ്ട്. ഈ വ്യത്യാസത്തിന് കാരണം സർക്കാരും വിവിധ വകുപ്പുകളും നല്‍കുന്ന സേവനമാണ്. മികച്ച ആരോഗ്യ സംവിധാനം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങിയവ കേരളത്തിന്‍റെ മാത്രം പ്രത്യേകതകളാണ്. എല്ലാ തദ്ദേശ സ്ഥാപനങ്ങളും മാർച്ച് 31നകം നൂറ് ശതമാനം പദ്ധതി വിഹിത വിനിയോഗം കൈവരിക്കണമെന്നും മന്ത്രി പറഞ്ഞു.