ആലപ്പുഴ: സുഷുമ്‌ന നാഡിയിലുണ്ടായ അണുബാധയെ തുടർന്ന് അബുദാബിയിൽ കഴിയുന്ന ആലപ്പുഴ സ്വദേശിക്ക് സർക്കാരിന്‍റെ അടിയന്തര സഹായം ലഭ്യമാക്കണമെന്ന് അഭ്യർഥിച്ച് ബന്ധുക്കൾ. കുട്ടനാട് എടത്വയിലെ മനോജ് മോഹനാണ് അണുബാധയെ തുടർന്ന് മർഫാഖ് ആശുപത്രിയിൽ അത്യാസന്ന നിലയിൽ കഴിയുന്നത്. യൂണിയൻ പൈപ്പ് ഇൻഡസ്ട്രി എന്ന കമ്പനിയിൽ വെൽഡറായി ജോലി ചെയ്‌തിരുന്ന മനോജിനെ കഴിഞ്ഞ മാസം 27നായിരുന്നു ശരീരം തളർന്നതിനെ തുടർന്ന് അബുദാബിയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ മാർച്ചിൽ കഴുത്തിൽ മുള്ള് കുടുങ്ങിയതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ സർജറിക്ക് വിധേയനായിരുന്നു. തുടർന്നുണ്ടായ ശാരീരിക അസ്വസ്ഥതകൾ മൂലം അബുദാബിയിലെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
സഹായത്തിനൊപ്പമുണ്ടായിരുന്ന ബന്ധുവിന് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പൂർണമായും ഒറ്റപ്പെട്ടു കഴിയുകയാണ്. തൊണ്ടയിൽ നിന്നും ശരീരത്തിന്‍റെ മറ്റിടങ്ങളിലേക്ക് അണുബാധ പടർന്നതിനെ തുടർന്ന് അപകടാവസ്ഥയിലാണ് മനോജ്. ശ്വാസതടസം നേരിടുന്നതിനാൽ വെന്‍റിലേറ്ററിലാണ്. കുടുംബത്തിന്‍റെ ഏക ആശ്രയമായ മനോജിനെ നാട്ടിലെത്തിക്കണമെന്ന് അഭ്യർഥിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്ക് അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. മനോജിനെ നാട്ടിലെത്തിച്ച് ആവശ്യമായ വൈദ്യസഹായം ലഭ്യമാക്കാൻ സാധിക്കുമെന്നാണ് കുടുംബത്തിന്‍റെ പ്രതീക്ഷ.