ആലപ്പുഴ: ഘടക കക്ഷി എന്ന നിലയിൽ അർഹമായ പരിഗണന ലഭിക്കുന്നില്ലെന്ന് ആരോപിച്ച് ഇടതു മുന്നണി വിടാനൊരുങ്ങി കേരള കോൺഗ്രസ് (ബി) നേതാക്കൾ. ഐക്യ ജനാധിപത്യ മുന്നണിയിൽ നിന്ന് രാജിവച്ച് ഇടതുമുന്നണിയിൽ ചേർന്ന് ആറു വർഷം കഴിഞ്ഞിട്ടും കേരള കോൺഗ്രസ്(ബി)യ്ക്ക് മുന്നണിയിൽ വേണ്ട പ്രാതിനിധ്യമോ തദ്ദേശ തെരഞ്ഞെടുപ്പിൽ അർഹമായ പരിഗണനയോ ലഭിച്ചില്ലെന്നാണ് നേതാക്കളുടെ പരാതി. ഈ സാഹചര്യത്തിൽ കേരള കോൺഗ്രസ് (ബി) ചെയർമാൻ ആർ ബാലകൃഷ്‌ണപിള്ള ഇടതു മുന്നണി തന്ന മുന്നാക്ക ക്ഷേമ കോർപ്പറേഷൻ ചെയർമാൻ സ്ഥാനം രാജിവെക്കണമെന്നും കേരള കോൺഗ്രസ്(ബി) ആലപ്പുഴ ജില്ലാ പ്രസിഡന്‍റ് ജോണി മുക്കം ആവശ്യപ്പെട്ടു.
എംഎൽഎ ഇല്ലാത്ത ജെഎസ്എസ് എന്ന പാർട്ടിക്ക് പോലും പലയിടത്തും സീറ്റ് നൽകി. എന്നിട്ട് പോലും എംഎൽഎയുള്ള പാർട്ടിക്ക് ആലപ്പുഴ ജില്ലയിൽ ഒരു വാർഡിൽ പോലും സീറ്റ് നൽകിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജോസ് കെ മാണി ഇടതുമുന്നണിയിൽ എത്തിയതോടെ കേരള കോൺഗ്രസ് (ബി)യെ ഇടതുമുന്നണി തഴയുകയാണ്. ജനാധിപത്യ കേരള കോൺഗ്രസിന് വാരിക്കോരി കൊടുക്കുന്നുണ്ട്. എന്നാൽ ബാലകൃഷ്‌ണപിള്ള നയിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തോട് അവഗണനയാണ് കാണിക്കുന്നതെന്നും ജോണി മുക്കം പറഞ്ഞു.
പാർട്ടിയുടെ എംഎൽഎയും വൈസ് ചെയർമാനുമായ കെ ബി ഗണേഷ് കുമാറിന്‍റെ വീട്ടിൽ കയറി പൊലീസ് റെയ്‌ഡ് നടത്തിയത് പാർട്ടിയെ സമൂഹ മധ്യത്തിൽ അപമാനിക്കാൻ വേണ്ടിയായിരുന്നു എന്നും ജോണി മുക്കം കുറ്റപ്പെടുത്തി. മുന്നണി വിടണമെന്ന ആവശ്യം 10 ജില്ലാ പ്രസിഡന്‍റുമാർ ഉയർത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച തീരുമാനം തദ്ദേശ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം ചേരുന്ന സംസ്ഥാന കമ്മിറ്റിയിൽ അവതരിപ്പിച്ച് രാഷ്ട്രീയ നിലപാട് സ്വീകരിക്കുമെന്നും ജോണി മുക്കം ആലപ്പുഴയിൽ പറഞ്ഞു.