ആലപ്പുഴ : ജെഎൻയുവിൽ തനിക്കെതിരെ നടന്നത് വധശ്രമമായിരുന്നുവെന്നും മരണം വരെയും പോരാടുമെന്നും ജെഎൻയു വിദ്യാർഥി സൂരി കൃഷ്ണൻ. ഇടിവി ഭാരതിന് നൽകിയ അഭിമുഖത്തിൽ അനുഭവങ്ങൾ പങ്കുവെക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥികളെ ആക്രമിച്ചത് എബിവിപി പ്രവർത്തകർ തന്നെയായിരുന്നു. ഇതിൽ പലരെയും തനിക്ക് കണ്ടാൽ തിരിച്ചറിയാം. എബിവിപി - ആർഎസ്എസ് പ്രവർത്തകർ ക്യാമ്പസിൽ അഴിഞ്ഞാടിയപ്പോൾ ഡൽഹി പൊലീസ് നിഷ്ക്രിയരായി നോക്കി നിൽക്കുക മാത്രമാണ് ചെയ്‌തതെന്നും സൂരീ കൃഷ്‌ണൻ ആരോപിച്ചു. ഫീസ് വർധനയിൽ പ്രതിഷേധിച്ച് സമരം ചെയ്ത സൂരീ കൃഷ്ണൻ ജെഎൻയു ക്യാമ്പസിൽ അക്രമത്തിൽ പരിക്കേറ്റ ശേഷം കായംകുളം പെരിങ്ങാലയിലെ വീട്ടിൽ ചികിത്സയിലാണ്. നിരവധി പേരാണ് തനിക്കും സമരംചെയ്യുന്ന വിദ്യാർഥികൾക്കും ഐക്യദാർഢ്യവുമായി രംഗത്തുവന്നത്. ഇവർക്കൊക്കെ നന്ദി പറയുകയാണ് സൂരികൃഷ്‌ണൻ.
പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സൂരീ കൃഷ്ണനെ യുവജന കമ്മീഷൻ അധ്യക്ഷ ചിന്ത ജെറോമിന്റെ നേതൃത്വത്തിൽ ഡിവൈഎഫ്ഐ സംഘം സന്ദർശിച്ചു. ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ അഡ്വ. എം എം അനസ് അലി, അഡ്വ. ആർ രാഹുൽ, ജെയിംസ് ശാമുവേൽ, എം എസ് അരുൺ കുമാർ, ജില്ലാ നേതാക്കളായ ഐ റഫീഖ്, മിനീസ ജബ്ബാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.