ആലപ്പുഴ: വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ സർക്കാർ മാർഗ നിർദേശങ്ങളെല്ലാം പാലിച്ചായിരുന്നു ആലപ്പുഴയിൽ നിന്നുള്ള അതിഥി തൊഴിലാളികളുമായുള്ള ആദ്യ ട്രെയിൻ പുറപ്പെട്ടത്. മടങ്ങിപ്പോകുന്നതിന് താൽപര്യം പ്രകടിപ്പിച്ച അതിഥി തൊഴിലാളികളുടെ പട്ടിക നേരത്തെ തന്നെ പൊലീസും ലേബര്‍ വകുപ്പിലെ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും ചേര്‍ന്ന് തയ്യാറാക്കിയിരുന്നു.
താലൂക്കിലെ വിവിധ ഭാഗങ്ങളിൽ നിശ്ചിത സ്ഥലങ്ങളിൽ ഇവര്‍ക്കായി കെഎസ്ആർടിസി ബസ് ഒരുക്കി നിർത്തിയിരുന്നു. ലിസ്റ്റ് നോക്കിയാണ് അതിഥി തൊഴിലാളികളെ കോച്ച് അടിസ്ഥാനത്തില്‍ ഓരോ ബസിലും കയറ്റിയത്. പൊലീസ്, റവന്യൂ ഉദ്യോഗസ്ഥർ എന്നിവര്‍ ഓരോ ബസിലും അതിഥി തൊഴിലാളികളെ അനുഗമിച്ചു. കൃത്യമായ അകലം പാലിച്ചുകൊണ്ട് ഒരു സീറ്റിൽ ഒരാൾ എന്ന നിലയിലായിരുന്നു സീറ്റ് ക്രമീകരണം. അമ്പലപ്പുഴയില്‍ നിന്നും 24 ബസുകൾ, മാവേലിക്കരയില്‍ നിന്നും 21, കുട്ടനാട് നിന്നും ഒരു ബസ് എന്നിങ്ങനെയായിരുന്നു അതിഥി തൊഴിലാളികളെയെത്തിച്ചത്. ഒരു ബസില്‍ പരമാവധി 27 പേരായിരുന്നു ഉണ്ടായിരുന്നത്. മെഡിക്കൽ സർട്ടിഫിക്കറ്റും രണ്ട് ദിവസത്തേക്ക് കഴിക്കാനുള്ള ഭക്ഷണവും ബസിൽ വെച്ചു തന്നെ അതിഥി തൊഴിലാളികള്‍ക്ക് നല്‍കിയിരുന്നു.
ഈ ബസുകൾ നിശ്ചിത ഇടവേളകളിൽ ബീച്ചില്‍ പാർക്ക് ചെയ്യുകയും റെയിൽവെ സ്റ്റേഷന് മുൻവശം പ്രത്യേകം തയ്യാറാക്കിയ ഹെൽപ് ഡെസ്‌ക്കിൽ നിന്ന് വിളിക്കുന്നതിനനുസരിച്ച് ബസുകൾ റെയിൽവെ സ്റ്റേഷനിലേക്ക് കടത്തിവിടുകയും ചെയ്‌തു. റെയിൽവേ സ്റ്റേഷനിൽ വെച്ച് ഓരോ ബസിലുമുള്ള തൊഴിലാളികളെ പ്ലാറ്റ്‌ഫോമിലേക്ക് പ്രവേശിപ്പിക്കുകയും തുടർന്ന് ട്രെയിനില്‍ ഇരിപ്പിടങ്ങളിലെത്തിക്കുകയും ചെയ്‌തു. തുടര്‍ന്ന് കൂടെ അനുഗമിച്ച റവന്യൂ ഉദ്യോഗസ്ഥന്‍ ഇവര്‍ക്ക് ടിക്കറ്റ് നല്‍കി. ഇതുവഴി തിക്കും തിരക്കും പൂർണമായി ഒഴിവാക്കാൻ കഴിഞ്ഞു. അതിഥി തൊഴിലാളികളെ റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും ജിആര്‍എഫും അനുഗമിക്കുന്നുണ്ട്.