ആലപ്പുഴ: ഉത്തരാഖണ്ഡില്‍ ദുരിതാശ്വാസ പ്രവര്‍ത്തനത്തിന്‍റെ ഭാഗമായുള്ള റോഡ് നിര്‍മാണത്തിനിടെ പാറ ഇടിഞ്ഞുവീണുണ്ടായ അപകടത്തില്‍ മരിച്ച മലയാളി സൈനികന്‍ ബി. ബിജുവിന്‍റെ ഭൗതിക ശരീരം ജന്മനാട്ടിലെത്തിച്ചു. മാവേലിക്കര ചെട്ടികുളങ്ങര ഈരേഴയിലെ വീട്ടിലാണ് ഭൗതികശരീരം എത്തിച്ചത്. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജില്ല കലക്‌ടര്‍ വി.ആര്‍. കൃഷ്‌ണ തേജ അന്തിമോപചാരമര്‍പ്പിച്ചു.
വ്യാഴാഴ്‌ച രണ്ട് മണിയോടെ പിത്രോഗാഡിന് സമീപം ഇന്ത്യ-ചൈന ബോര്‍ഡര്‍ റോഡ് നിര്‍മാണത്തിനിടെയാണ് ബിജുവിന്‍റെ മരണത്തിലേക്ക് നയിച്ച അപകടമുണ്ടായത്. ബിജു നിയന്ത്രിച്ചുകൊണ്ടിരുന്ന എക്‌സകവേറ്ററിന് മുകളിലേക്ക് വലിയ പാറ വീഴുകയായിരുന്നു. ഇതിനെത്തുടർന്ന് എക്‌സകവേറ്റര്‍ തൊട്ടടുത്തുള്ള നദിയുടെ തീരത്തേക്ക് മറിഞ്ഞ് തകര്‍ന്നു.
അപകട സ്ഥലത്തുതന്നെ മരിച്ച ബിജുവിന് മരണം സംഭവിച്ചു. ജനറല്‍ റിസര്‍വ് എന്‍ജിനിയര്‍ ഫോഴ്‌സില്‍ (ഗ്രെഫ്) ഓപ്പറേറ്റിംഗ് എക്യുപ്‌മെന്‍റ് മെക്കാനിക്കായിരുന്നു ബിജു.