ആലപ്പുഴ: സ്ത്രീത്വത്തെ അപമാനിക്കുന്നത് എൽഡിഎഫ് നേതാക്കൾ ഹോബിയാക്കിയിരിക്കുകയാണെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ഷാനിമോൾ ഉസ്മാനെ അപമാനിച്ചതിൽ മന്ത്രി ജി. സുധാകരൻ പരാമർശം പിൻവലിച്ചു മാപ്പ് പറയണം. കേരളത്തിലെ സ്ത്രീത്വത്തെ അപമാനിക്കുന്ന നിലപാടാണ് മന്ത്രി സ്വീകരിച്ചത്. കേരളത്തിൽ ഒരു സർക്കാരും ചെയ്യാത്ത അഴിമതിയാണ് പിണറായി സർക്കാർ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രിക്കും ഇടത് നേതാക്കൾക്കും സമനില തെറ്റിയിരുക്കുകയാണെന്നും അധികാരത്തിൻ്റെ ഹുങ്കാണ് ഇടത് മുന്നണിക്കെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കമ്മ്യൂണിസ്റ്റുകാർക്ക് ഇപ്പോൾ സമരങ്ങളോട് അസഹിഷ്ണുതയാണ്. അതാണ് ഷാനിമോൾക്ക് എതിരെ കള്ളകേസുമായി രംഗത്ത് വന്നത്. ഷാനിമോൾ ഉസ്‌മാനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കാൻ ഇടതുമുന്നണി തയ്യാറാകണമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്ത് ഒമ്പത് മാസം കൊണ്ട് 70 ബാറുകൾക്ക് സർക്കാർ അനുമതി കൊടുത്തത് അഴിമതിയുടെ ഭാഗമാണ്. ശബരിമല ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ തെരഞ്ഞെടുപ്പിൽ ചർച്ചയാകും. ചില മണ്ഡലങ്ങളിൽ ബിജെപിയും സിപിഎമ്മും തമ്മിലുള്ള വോട്ട് കച്ചവടം നടക്കുന്നു. എൻഡിഎയുടെ വോട്ടുകൾ പോകുന്നത് സിപിഎമ്മിനാണെന്നും വരും ദിവസങ്ങളിൽ വലിയ അഴിമതിയുടെ തെളിവുകൾ കോൺഗ്രസ്സ് പുറത്ത് വിടുമെന്നും പ്രതിപക്ഷനേതാവ് വ്യക്തമാക്കി.