ആലപ്പുഴ : ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല ഉത്സവം (Chakkulathukavu Ponkala Festival) വെള്ളിയാഴ്‌ച നടക്കും. കൊവിഡ് നിയന്തണത്തിന്‍റെ (Kerala Covid Protocol) ഭാഗമായി ചടങ്ങുകള്‍ മാത്രമായാണ് ഇത്തവണയും ഉത്സവം. ക്ഷേത്രവളപ്പിൽ ഏഴ് വാർപ്പുകളിൽ തയ്യാറാക്കുന്ന പണ്ടാര പൊങ്കാലയിൽ വിശ്വാസികൾക്ക് നിയന്ത്രണങ്ങളോടെ പങ്കെടുക്കാം. ഇതിന് പ്രത്യേകം കൗണ്ടറുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
ചടങ്ങുകള്‍ തുടങ്ങി
പൊങ്കാല മഹോത്സവത്തിന് മുന്നോടിയായി ക്ഷേത്ര സന്നിധിയിൽ കാർത്തിക സ്തംഭം ഉയർത്തി. പൊങ്കാല ദിവസം ദീപാരാധനയോടനുബന്ധിച്ച് കാർത്തിക സ്തംഭം അഗ്നിക്ക് ഇരയാക്കും. നാട്ടിലെ സകല പാപങ്ങളും സ്തംഭത്തിലേക്ക് ആവാഹിച്ചാണ് കാർത്തിക സ്തംഭം കത്തിക്കൽ ചടങ്ങ് നടത്തുന്നത്. ഇതോടെ എല്ലാ പാപങ്ങളിൽ നിന്നും ചക്കുളത്തമ്മ നാടിനെ കാത്തുരക്ഷിക്കുമെന്നാണ് ഭക്തരുടെ വിശ്വാസം.
കാർത്തിക സ്തംഭം ഉയർത്തൽ ചടങ്ങിന് മേൽശാന്തിമാരായ അശോകൻ നമ്പൂതിരി, രഞ്ജിത്ത് ബി. നമ്പൂതിരി എന്നിവർ മുഖ്യകാർമികത്വം വഹിച്ചു. പൊങ്കാലയുടെ ഭാഗമായി ചക്കുളത്തുകാവിൽ ഇന്ന് നിലവറ ദീപവും തെളിഞ്ഞു. വെള്ളിയാഴ്ച നടക്കുന്ന ഉത്സവ സമ്മേളനം മന്ത്രി സജി ചെറിയാനും പൊങ്കാല മനോജ് പണിക്കരും ഉദ്‌ഘാടനം ചെയ്യും.
ദുരിതത്തിലായി വ്യാപാരികള്‍
കൊവിഡ് 19 വ്യാപനം (Covid 19) കെ.എസ്.ആര്‍.ടി.സി മുതല്‍ വഴിയോര കച്ചവടക്കാര്‍ വരെയുള്ളവര്‍ക്ക് വന്‍ നഷ്ടമാണ് ഉണ്ടാക്കിയത്. മുന്‍ വര്‍ഷങ്ങളില്‍ പൊങ്കാലയ്ക്ക് ദിവസങ്ങൾക്ക് മുൻപേ അന്തർസംസ്ഥാന സർവീസ് ഉൾപ്പെടെയുള്ളവ ആരംഭിക്കുമായിരുന്നു. നിയന്ത്രണം വന്നതോടെ ഇത്തവണ പ്രത്യേക സര്‍വീസുകളില്ല.
ജലഗതാഗത വകുപ്പിനും വലിയ നഷ്ടമാണ്. ഇതര നാടുകളില്‍ നിന്നുമെത്തുന്നവരെ പ്രതീക്ഷിച്ച് ഒരുക്കാറുള്ള ഹോട്ടലുകളും, ലോഡ്‌ജുകളും തട്ടുകടകളും ഇത്തവണ പ്രവര്‍ത്തിക്കുന്നില്ല. പൊങ്കാല കലങ്ങൾ, ഇഷ്ടിക, തവി എന്നിവ വിൽക്കുന്നവര്‍ക്കും ഇത്തവണ വന്‍ തിരിച്ചടിയാണ്. താത്‌കാലിക കച്ചവടക്കാരുടെ ഒരു വർഷത്തെ ഉപജീവന മാർഗമാണ് ഇക്കുറിയും ഇല്ലാതായത്.
നിയന്ത്രണങ്ങളോടെ പൊങ്കാലയ്ക്ക് അവസരം നല്‍കണമെന്ന് ആവശ്യം
മാനദണ്ഡം പാലിച്ച് ഭക്തർക്ക് പൊങ്കാല അർപ്പിക്കാനുള്ള അവസരം നൽകണമെന്നാണ് തീർഥാടകരുടെ ആവശ്യം. എല്ലാ മേഖലയും സർക്കാർ തുറന്ന് കൊടുത്തിട്ടും വിശ്വാസികൾക്ക് നേരേ കണ്ണടയ്ക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.