ആലപ്പുഴ: കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. വീട്ടിൽ രോഗനിരീക്ഷണത്തില്‍ കഴിയുന്ന വിദ്യാർഥിക്കെതിരെ സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാജവാർത്ത പ്രചരിപ്പിച്ചതിന് ചാരുംമൂട് താമരക്കുളം സ്വദേശിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ജില്ലാ കലക്ടർ എം. അഞ്ജനയുടെ നേതൃത്വത്തിൽ കലക്ടറേറ്റിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ ഭാഗമായുള്ള സൈബർ മോണിറ്ററിങ് സെല്ലിന്‍റെ റിപ്പോർട്ട് പ്രകാരമാണ് നൂറനാട് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ഇന്ത്യൻ ശിക്ഷാനിയമം 505 (ii)(b), 268, കേരള പൊലീസ് ആക്ട് 120(O) എന്നീ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിട്ടുള്ളത്.
കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് വീടുകളിൽ കർശന നിരീക്ഷണത്തിൽ കഴിയുന്നവരെ സംബന്ധിച്ച് എന്തെങ്കിലും പരാമർശം നടത്തുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും കുറ്റകരമാണ്. ഇത്തരത്തിലുള്ള പോസ്റ്റുകൾ ഷെയർ ചെയ്തവർക്കെതിരെയും നടപടി സ്വീകരിക്കുന്നതിന് വാട്സ്ആപ്പ്, ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സമൂഹമാധ്യമ അധികൃതർക്ക് സൈബർസെൽ മുഖാന്തരം നോട്ടീസ് നൽകാനും തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങൾക്കിടയിൽ വ്യാജ വാർത്ത നൽകി അതുവഴി ഭീതിജനിപ്പിച്ച് കൊറോണ വൈറസ് രോഗബാധയുമായി ബന്ധപ്പെട്ട് സർക്കാരും ജില്ലാ ഭരണകൂടവും നടത്തുന്ന പ്രതിരോധ - നിരീക്ഷണ പ്രവർത്തനങ്ങൾക്ക് വിഘാതം സൃഷ്ടിക്കുന്ന ഏത് നടപടിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റർ ചെയ്യുന്നതിനും ജില്ലാ പൊലീസ് തീരുമാനിച്ചിട്ടുണ്ട്.