ആലപ്പുഴ: ദുരിതാശ്വാസ ക്യാമ്പിൽ അനധികൃത പണപ്പിരിവ് നടത്തിയെന്ന ആരോപണത്തിൽ ഏറെ തെറ്റിദ്ധരിക്കപ്പെട്ട വ്യക്തിയാണ് ഓമനക്കുട്ടനെന്ന് അഡ്വ എ എം ആരിഫ് എംപി പറഞ്ഞു. ഓമനക്കുട്ടന്‍റെ കാര്യത്തിൽ സാമൂഹ്യ മാധ്യമങ്ങളിൽ ഉണ്ടായത് വൈകാരിക പ്രതികരണമായിരുന്നു. ഒരു സാമൂഹ്യ പ്രവർത്തകൻ എന്ന നിലയിൽ ഓമനകുട്ടൻ തന്റെ കടമയാണ് നിർവഹിച്ചത്. പ്രളയ ദുരിതാശ്വാസത്തിൽ ഓമനക്കുട്ടൻ നൽകിയ പങ്ക് വളരെ വലുതാണെന്നും ആരിഫ് പറഞ്ഞു. ചേർത്തല കുറുപ്പൻകുളങ്ങര ദുരിതാശ്വാസ ക്യാമ്പിൽ ഓമനക്കുട്ടനേയും മറ്റ് അന്തേവാസികളേയും സന്ദർശിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോ എടുത്ത് സാമൂഹ്യ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചവർക്കെതിരെ സൈബർ നിയപ്രകാരം കേസെടുക്കണമെന്ന് എംപിയോടും ജില്ലാ കലക്ടർ ഡോ അദീലാ അബ്ദുള്ളയോടും ഓമനക്കുട്ടൻ ആവശ്യപ്പെട്ടു.