പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ സൗദി ക്ലബിലേക്ക് ചേക്കേറിയതോടെ ലോകമെമ്പാടുമുള്ള മാധ്യമ ശ്രദ്ധ നേടിയിരിക്കുകയാണ് സൗദി പ്രോ ലീഗ്. കഴിഞ്ഞ ഡിസംബറിലാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട റൊണാൾഡോ സൗദി ക്ലബായ അൽ നസ്‌റിനൊപ്പം കരാർ ഒപ്പിടുന്നത്. റൊണാൾഡോയ്‌ക്ക് പിന്നാലെ അർജന്‍റീനൻ സൂപ്പർ താരം ലയണൽ മെസിയും സൗദി ലീഗിൽ കളിക്കുമെന്ന വാർത്തകളാണ് നമുക്ക് ചുറ്റുമുള്ളത്. സമീപകാലത്ത് ഫുട്‌ബോളിന് കൂടുതൽ പ്രാധാന്യം നൽകിക്കൊണ്ട് സൗദി അറേബ്യ നടത്തുന്ന നീക്കങ്ങൾ തന്നെയാണ് ഇത്തരം അഭ്യൂഹങ്ങൾക്ക് കരുത്തേകുന്നതും.
ക്രിസ്റ്റ്യാനോയ്‌ക്ക് പിന്നാലെ മെസിയും സൗദി ലീഗിലെത്തുകയാണെങ്കിൽ നിലവിൽ ലീഗിനുണ്ടായിരുന്ന ആരാധകരുടെ വർധന പതിൻമടങ്ങാകുമെന്നതിൽ സംശയമില്ല. ലോക റെക്കോഡ് പ്രതിഫലം വാഗ്‌ദാനം ചെയ്‌തുകൊണ്ട് അൽ ഹിലാലാണ് മെസിയെ സൗദിയിലെത്തിക്കാൻ ശ്രമിക്കുന്നത്. ലോക ഫുട്‌ബോളിലെ മികച്ച താരങ്ങൾ അണിനിരക്കുന്നതോടെ ലീഗിന്‍റെ നിലവാരം ഉയരുകയും കൂടുതൽ താരങ്ങൾ സൗദി ലീഗിലെ ടീമുകളുമായി കരാറിലെത്തുമെന്നാണ് പ്രമുഖ സ്‌പോർട്‌സ് വെബ്‌സൈറ്റായ ഇഎസ്‌പിഎൻ വ്യക്തമാക്കുന്നത്.
ചരിത്രത്തിൽ ആദ്യമായി 2022 ഡിസംബറിൽ ഫിഫ ക്ലബ് ലോകകപ്പിന് ആതിഥേയത്വം വഹിച്ച സൗദി അറേബ്യ 2030ൽ നടക്കുന്ന ഫിഫ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള ബിഡ് സമർപ്പിക്കാനും ഒരുങ്ങുകയാണ്. ഈജിപ്‌ത്, ഗ്രീസ് എന്നി രാജ്യങ്ങളുമായി ചേർന്ന് ലോകകപ്പ് ആതിഥേയത്വം വഹിക്കാനൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്. ഈ ബിഡ് സാധ്യമാകുകയാണെങ്കിൽ ഏഷ്യ, ആഫ്രിക്ക, യൂറോപ്പ് എന്നീ മൂന്ന് ഭൂഖണ്ഡങ്ങളിലെ മൂന്ന് വ്യത്യസ്‌ത ഫുട്ബോൾ ഫെഡറേഷനുകൾ ആതിഥേയത്വം വഹിക്കുന്ന ആദ്യ ഫിഫ ലോകകപ്പായിരിക്കും.
മാഞ്ചസ്റ്റർ യുണൈറ്റഡുമായി പരസ്‌പര ധാരണയിൽ കരാർ റദ്ദാക്കിയതിന് പിന്നാലെ അൽ നസ്‌റിനൊപ്പം ചേർന്നത് സൗദി ലീഗിന് കൂടുതൽ പ്രശസ്‌തിയും സാമ്പത്തിക നേട്ടവുമാണ് ഉണ്ടാക്കിയത്. റൊണാൾഡോ എത്തിയതോടെ സൗദി പ്രോ ലീഗിന്‍റെ സംപ്രേഷണത്തിലും കാര്യമായ വർധനവാണ് ഉണ്ടായിരിക്കുന്നത്. താരത്തിന്‍റെ വരവോടെ, ഒരു മാസത്തിനകം പോർച്ചുഗൽ, ഇറ്റലി, ജർമനി, ഗ്രീസ്, ഓസ്‌ട്രിയ, സ്വിറ്റ്സർലൻഡ് എന്നീ രാജ്യങ്ങളിൽ ലീഗിന്‍റെ സംപ്രേഷണാവകാശം വിൽക്കാനുമായിരുന്നു.
![SPL സൗദി സൂപ്പർ ലീഗ് എസ്‌പിഎൽ ലയണൽ മെസി ക്രിസ്റ്റ്യാനോ റൊണാൾഡോ Cristiano Ronaldo Saudi Arabia Lionel messi transfer news Lionel messi Saudi Arabia firmly on world soccer map Saudi Arabia in world soccer map Saudi Pro League സൗദി പ്രൊ ലീഗ്](https://etvbharatimages.akamaized.net/etvbharat/prod-images/18269758_fffff.jpg)
മെസി-റൊണാൾഡോ പോരാട്ടം തിരികെ വരുമോ..? ഈ സീസണിൽ പിഎസ്‌ജിയുള്ള കരാർ അവസാനിക്കുന്നതോടെ അൽ ഹിലാൽ എഫ്‌സിയിൽ ചേരുമെന്നാണ് വാർത്തകൾ. സൗദി പ്രോ ലീഗിലെ ഏറ്റവും വിജയകരമായ ക്ലബായ അൽ ഹിലാൽ ലോക റെക്കോഡ് തുകയായ 350 മില്യൺ (3600 കോടി രൂപ) യൂറോയുടെ പ്രതിവർഷ കരാറാണ് മെസിക്ക് മുൻപിൽ വെച്ചിട്ടുള്ളത്. അൽ നസ്‌റിനൊപ്പം ചേർന്ന റൊണാൾഡോയുടെ ആദ്യ മത്സരം ജനുവരി 19 ന് റിയാദിൽ പിഎസ്‌ജിക്കെതിരെയായിരുന്നു. സൗദി പ്രോ ഇലവനും പിഎസ്‌ജിയും തമ്മിൽ നടന്ന മത്സരത്തിൽ ലോക ഫുട്‌ബോളിലെ എക്കാലത്തെ മികച്ച താരങ്ങളായ മെസിയും റൊണാൾഡോയും തന്നെയായിരുന്നു ശ്രദ്ധാകേന്ദ്രം. 2018 ൽ റൊണാൾഡോ റയൽ മാഡ്രിഡ് വിട്ട ശേഷം ഇരു താരങ്ങളും വീണ്ടും ഒരു ലീഗിൽ ഒരുമിച്ചാൽ എങ്ങനെയിരിക്കുമെന്നതാണ് ഈ സൗഹൃദ മത്സരം വ്യക്‌തമാക്കിയത്.
ലക്ഷ്യമിടുന്നത് യുറോപ്പിലെ 50ലധികം താരങ്ങളെ... സൗദി കായിക മന്ത്രാലയത്തിന്‍റെ പിന്തുണയോടെ യൂറോപ്പിലെ ടോപ് ഡിവിഷൻ ലീഗുകളിൽ നിന്നും 50-ലധികം താരങ്ങളെ ലീഗിലെത്തിക്കാനുള്ള പദ്ധതികൾ പുരോഗമിക്കുകയാണ്. ഈ സമ്മറിൽ കരാർ അവസാനിക്കുന്ന താരങ്ങളുമായി കരാറിലെത്താനാണ് സൗദി ക്ലബുകളുടെ ശ്രമം. ഈ പട്ടികയിൽ ഏറ്റവും മുന്നിലുള്ള താരമാണ് മെസി.
![SPL സൗദി സൂപ്പർ ലീഗ് എസ്‌പിഎൽ ലയണൽ മെസി ക്രിസ്റ്റ്യാനോ റൊണാൾഡോ Cristiano Ronaldo Saudi Arabia Lionel messi transfer news Lionel messi Saudi Arabia firmly on world soccer map Saudi Arabia in world soccer map Saudi Pro League സൗദി പ്രൊ ലീഗ്](https://etvbharatimages.akamaized.net/etvbharat/prod-images/18269758_fff.jpg)
ലയണൽ മെസിയെ കൂടാതെ ലിവർപൂൾ താരം റോബർട്ടോ ഫിർമിനോ, മാഞ്ചസ്റ്റർ സിറ്റി മിഡ്‌ഫീൽഡർ ഇൽകൈ ഗുണ്ടോഗൻ, വോൾവ്‌സ് വിങ്ങർ അഡാമ ട്രവോറെ, എവർട്ടൺ താരങ്ങളായ യെറി മിന, അബ്‌ദുലെയ് ഡൗകൂർ എന്നിവരാണ് ടീമുകൾ നോട്ടമിട്ടിരിക്കുന്ന മറ്റു താരങ്ങൾ. യൂറോപ്പിലുടനീളമുള്ള ക്ലബ്ബുകൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയാണ് മികച്ച താരങ്ങളെ ടീമിലെത്തിക്കുന്നതിനായി സൗദി ക്ലബുകൾക്ക് അവസരമൊരുക്കുന്നത്.
സ്പെയിൻ, മൊറോക്കോ, കൊളംബിയ എന്നിവിടങ്ങളിൽ നിന്നുള്ള അന്താരാഷ്ട്ര കളിക്കാരെ കുറിച്ച് സൗദി അറേബ്യയിലെ ക്ലബ്ബുകളുമായി താൻ ചർച്ചകൾ നടത്തിയിട്ടുണ്ട്.റൊണാൾഡോയ്ക്ക് വലിയ ശമ്പളം നൽകുകയും മെസിയുടെ കരാറുമായി ബന്ധപ്പെട്ട കണക്കുകൾ പുറത്തുവരുകയും ചെയ്‌ത സാഹചര്യത്തിൽ ഇതുപോലയെുള്ള അസാധാരണ ഡീലുകൾ പ്രതീക്ഷിക്കരുതെന്നും സൗദി ലീഗുമായി ബന്ധപ്പെട്ട വൃത്തങ്ങൾ ഇഎസ്‌പിഎന്നിനോട് പറഞ്ഞു.
ഫുട്‌ബോൾ എന്ന വികാരം യുറോപ്പിൽ മാത്രം ഒതുങ്ങുന്നതല്ലെന്ന് ലോകകപ്പിന്‍റെ വിജയകരമായി നടത്തിപ്പിലൂടെ ഖത്തർ കാണിച്ചുതന്നതാണ്. ഇതേ മാതൃകയാണ് സൗദിയും പിന്തുടരുന്നത്. കൂടുതൽ പണം വാരിയെറിഞ്ഞ് താരങ്ങളെ ടീമിലെത്തിക്കുന്ന ചൈനീസ് ലീഗിൽ നിന്നും വ്യത്യസ്‌തമായിട്ടാണ് സൗദിയുടെ നീക്കങ്ങൾ. കൃത്യമായ പദ്ധതികൾ ആസൂത്രണം ചെയ്‌തുകൊണ്ടാണ് മുന്നോട്ടുപോകുന്നത്. ലീഗിന്‍റെ ഗുണനിലവാരവും പ്രൊഫൈലും ഉയർത്തുകയും യൂറോപ്പിലെ വലിയ ലീഗുകൾക്ക് പുറത്തുള്ള ആദ്യ ചോയ്‌സായി മാറ്റുന്നതിനുമാണ് പുതിയ താരങ്ങളെ എത്തിക്കുന്നത്.
ALSO READ : പണക്കൊഴുപ്പിൽ സൗദിയിലേക്കോ, പണക്കൊഴുപ്പില്ലാതെ ബാഴ്‌സയിലേക്കോ: മെസിയുടെ ഭാവി ഇങ്ങനെയൊക്കെയാണ്...
ഇതിന്‍റെ ഭാഗമായാണ് മുൻ മാഞ്ചസ്റ്റർ സിറ്റി ചീഫ് എക്‌സിക്യൂട്ടീവായ ഗാരി കുക്കിനെ ജനുവരിയിൽ സൗദി പ്രോ ലീഗ് സിഇഒ ആയി നിയമിച്ചത്. 2008ൽ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ ക്ലബിന്‍റെ ഉടമസ്ഥാവകാശം നേടിയതിന് ശേഷം വേഗത്തിലുള്ള റിക്രൂട്ട്‌മെന്‍റ് തന്ത്രം (accelerated recruitment strategy) നടപ്പിലാക്കിയത് ഗാരി കുക്കിന്‍റെ നേതൃത്വത്തിലായിരുന്നു. ഇതേ തന്ത്രം സൗദി ലീഗുകളിലെ ക്ലബുകളിൽ പ്രാവർത്തികമാക്കുക എന്നതായിരിക്കും ഇദ്ദേഹത്തിന്‍റെ ചുമതല.
യൂറോപ്യൻ ക്ലബുകളായ മാഞ്ചസ്റ്റർ സിറ്റി, പിഎസ്‌ജി ടീമുകളുടെ ഉടമസ്ഥാവകാശവും ലോകകപ്പിന് ആതിഥേയത്വം വഹിച്ചും ഖത്തറും യുഎഇയും സുപ്രധാന ശക്‌തികളായി മാറുമ്പോൾ ഇവരോട് കിടപിടിയ്‌ക്കുന്ന തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടുവരിക എന്നത് തന്നെയാണ് സൗദി അറേബ്യയും ലക്ഷ്യമിടുന്നത്.