മാഡ്രിഡ്: വീണ്ടുമൊരു എല്‍ ക്ലാസിക്കോയ്‌ക്ക് കളമൊരുങ്ങുന്നു. കോപ്പ ഡെല്‍ റേ ഫുട്‌ബോളിന്‍റെ സെമി ഫൈനലില്‍ ചിരവൈരികളായ ബാഴ്‌സലോണയും റയല്‍ മാഡ്രിഡും ഏറ്റുമുട്ടും. തിങ്കളാഴ്‌ചയാണ് നറുക്കെടുപ്പ് നടന്നത്.
ആദ്യ പാദ മത്സരം റയലിന്‍റെ ഹോം ഗ്രൗണ്ടായ സാന്‍റിയാഗോ ബെർണബ്യൂവിലാണ്. അടുത്തമാസം ഒന്നാം തീയതിയാണ് ആദ്യപാദ മത്സരം നടക്കുക. രണ്ടാം പാദം ബാഴ്‌സയുടെ തട്ടകമായ ക്യാമ്പ് നൗവില്‍ ഏപ്രില്‍ അഞ്ചിന് അരങ്ങേറും.
ക്വാര്‍ട്ടറില്‍ അത്‌ലറ്റിക്കോ മാഡ്രിഡിനെ തകര്‍ത്താണ് റയല്‍ സെമിയിലെത്തിയത്. മറുവശത്ത് റയല്‍ സോസിഡാഡിനെ കീഴടക്കിയാണ് ബാഴ്‌സയുടെ വരവ്. സാവി പരിശീലകനായെത്തിയതിന് ശേഷം കറ്റാലന്മാരുടെ ആദ്യ കിരീടം റയല്‍ മാഡ്രിഡിനെ തകര്‍ത്തു കൊണ്ടായിരുന്നു. കഴിഞ്ഞ മാസം സൗദിയില്‍ നടന്ന സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ബാഴ്‌സ റയലിനെ തോല്‍പ്പിച്ചത്.
ഇരുടീമുകളും അവസാനമായി ഏറ്റുമുട്ടിയ മത്സരമാണിത്. നേരത്തെ ലാ ലിഗയിലെ എല്‍ ക്ലാസിക്കോയില്‍ റയലിനോട് കീഴടങ്ങിയെങ്കിലും അഞ്ച് പോയിന്‍റ് ലീഡുമായി ബാഴ്‌സലോണ തലപ്പത്താണ്. അതേസമയം കോപ്പ ഡെൽ റേയിലെ മറ്റൊരു സെമിയിൽ അത്‌ലറ്റിക് ബിൽബാവോ ഒസാസുനയെ നേരിടും.
ബിൽബാവോ വലൻസിയയേയും ഒസാസുന സെവിയ്യയേയും കീഴടക്കിയാണ് അവസാന നാലിലെത്തിയത്. 31 തവണ വിജയികളായ ബാഴ്‌സയ്‌ക്കാണ് കോപ്പ ഡെല്‍ റേയില്‍ ഏറ്റവും കൂടുതല്‍ കിരീടങ്ങളുള്ളത്. 2021ല്‍ റൊണാള്‍ഡ് കൂമാന് കീഴിലായിരുന്നു ടൂര്‍ണമെന്‍റില്‍ സംഘത്തിന്‍റെ അവസാന കിരീടം.
ALSO READ: എഫ്‌എ കപ്പ്: ബ്രൈറ്റണോട് തോറ്റു; ലിവര്‍പൂള്‍ പുറത്ത്