ദോഹ : 18 മഞ്ഞക്കാർഡുകൾ, ഒരു ചുവപ്പ് കാർഡ്... അർജന്‍റീന - നെതർലൻഡ്‌സ് ക്വാർട്ടർ മത്സരത്തിൽ സ്‌പാനിഷ് റഫറി അന്‍റോണിയോ മാത്യു ലാഹോസാ പുറത്തെടുത്ത കാർഡുകളുടെ കണക്കാണിത്. അടിയും തിരിച്ചടിയുമായി ആദിമധ്യാന്തം ആവേശം മുറ്റിനിന്ന മത്സരത്തിൽ ചറപറ കാർഡുകൾ കാണിക്കുകയായിരുന്നു റഫറി. സബ്‌സ്റ്റിറ്റ്യൂട്ട് താരങ്ങൾക്കും ടീം ഒഫീഷ്യൽസിനുമെല്ലാം മത്സരത്തിന്‍റെ വിവിധ ഘട്ടങ്ങളിൽ കാർഡുകൾ ഏറ്റുവാങ്ങേണ്ടി വന്നു.
രണ്ട് അർജന്‍റീന ഒഫീഷ്യൽസ്, എട്ട് അർജന്‍റീനൻ താരങ്ങൾ, ഏഴ് നെതർലൻഡ്‌സ് താരങ്ങൾ (ഡുംഫ്രെയ്‌സ് രണ്ടെണ്ണം) എന്നിവരൊക്കെ റഫറിയുടെ നടപടി നേരിട്ടു. 31-ാം മിനിറ്റിൽ അർജന്‍റീനയുടെ അസിസ്റ്റന്‍റ് കോച്ച് വാൾട്ടർ സാമുവലിൽ തുടങ്ങി പെനാൽറ്റി ഷൂട്ടൗട്ട് സമയത്തിൽ 129-ാം മിനിറ്റിൽ നേവാ ലാങ് വരെയാണ് മഞ്ഞക്കാർഡ് കണ്ടത്. ഇടയ്ക്ക് രണ്ട് മഞ്ഞക്കാർഡുകൾ കണ്ട ഡെൻസെൽ ഡുംഫ്രെയ്‌സിന് ചുവപ്പും വാങ്ങേണ്ടി വന്നു. അർജന്‍റീന നായകൻ ലയണൽ മെസിക്കും കോച്ച് ലയണൽ സ്‌കലോണിക്കും നേരെ റഫറി മഞ്ഞക്കാർഡ് ഉയര്‍ത്തി. ഫ്രീകിക്ക് നൽകിയത് ചോദ്യം ചെയ്‌തതിനായിരുന്നു മെസിക്കെതിരെയുള്ള നടപടി.
മഞ്ഞക്കാർഡ് കണ്ട താരങ്ങളും സ്റ്റാഫും : വാൾട്ടർ സാമുവൽ (അർജന്‍റീന കോച്ചിംഗ് സ്റ്റാഫ്) ജൂറിയൻ ടിമ്പർ, മാർക്കോസ് അക്യൂന, ക്രിസ്റ്റ്യൻ റൊമേറോ, വൗട്ട് വെഗോർസ്റ്റ്, മെംഫിസ് ഡിപേ, ലിസാൻഡ്രോ മാർട്ടിനെസ്, സ്റ്റീവൻ ബെർഗൂയിസ്, ലിയാൻഡ്രോ പരേഡസ്, ലയണൽ സ്‌കലോണി (അർജന്‍റീന മാനേജർ),ലയണൽ മെസി, നിക്കോളാസ് ഒട്ടമെൻഡി, സ്റ്റീവൻ ബെർഗ്വിജൻ, ഗോൺസാലോ മോണ്ടിയേൽ, ജർമൻ പെസെല്ല, ഡെൻസൽ ഡംഫ്രീസ്, നോവ ലാങ്,
നൂറംബർഗ് ബാറ്റിലിനെ മറികടന്ന് കാർഡുകളുടെ മാലപ്പടക്കം : ഇതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ കാർഡുകൾ കാണിക്കുന്ന മത്സരമായി ഇത് ചരിത്രത്തിൽ ഇടംപിടിച്ചു. 2006 ലെ ജർമൻ ലോകകപ്പിലെ 'നൂറംബർഗ് ബാറ്റിൽ' എന്നറിയപ്പെടുന്ന പോർച്ചുഗൽ - നെതർലൻഡ് പ്രീ ക്വാർട്ടർ മത്സരത്തിൽ നാല് റെഡ് കാർഡുകളടക്കം 16 എണ്ണമാണ് റഫറി പുറത്തെടുത്തത്. 2010ല്‍ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പിൽ നെതർലൻഡ്‌സിനെ കീഴടക്കി സ്പെയിൻ ജേതാക്കളായ ഫൈനലിൽ 14 കാർഡുകളാണ് ഇംഗ്ലീഷ് റഫറി ഹവാർഡ് വെബിന് പുറത്തെടുക്കേണ്ടി വന്നത്. ഇതിൽ ഡച്ച് താരം ജോണി ഹെയിറ്റിംഗ റെഡ് കാർഡുമായി കളം വിട്ടിരുന്നു.
മുൻപും വിവാദ തീരുമാനങ്ങളാൽ വാർത്തകളിൽ ഇടംപിടിച്ചയാളാണ് ലാഹോസ്. ഇതിഹാസ താരം ഡിയാഗോ മറഡോണയുടെ മരണത്തിന് പിന്നാലെ ഒസാസുന - ബാഴ്‌സലോണ മത്സരത്തിൽ ജഴ്‌സിയൂരി ആദരമർപ്പിച്ചതിന് മെസിക്കെതിരെ നടപടിയെടുത്തിരുന്നു. ഇത് ലോകമെമ്പാടുമുള്ള അർജന്‍റീന, ബാഴ്‌സലോണ ആരാധകരുടെ അതൃപ്‌തിക്ക് കാരണമായി. 2013-14 ലാ ലിഗയിൽ ബാഴ്സലോണ അത്ലറ്റിക്കോ മാഡ്രിഡിനെ നേരിട്ടപ്പോൾ മെസിയുടെ ഗോൾ ലാഹോസ് അനുവദിച്ചിരുന്നില്ല. തുടർന്ന് മത്സരം 1-1ന് സമനിലയിൽ പിരിഞ്ഞതോടെ അത്‌ലറ്റിക്കോ കിരീടം ചൂടി. ഗോൾ അനുവദിക്കാത്തതിരുന്നതിന് ലാഹോസ് പിന്നീട് ബാഴ്സലോണയോട് ക്ഷമാപണം നടത്തിയിരുന്നു.
റഫറിക്കെതിരെ വിമർശനവുമായി മെസി: 'റഫറിമാരെ കുറിച്ച് സംസാരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്നാൽ മത്സരത്തിൽ എന്താണ് സംഭവിച്ചതെന്നതിന് എല്ലാരും ദൃക്‌സാക്ഷികളാണ്. ഫിഫ ഇത് ശ്രദ്ധിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇത്രയും പ്രാധാന്യമുള്ള ഒരു മത്സരത്തിൽ ഇങ്ങനെ ഒരു റഫറിയെ ചുമതല ഏൽപ്പിച്ചത് ശരിയായില്ല - മത്സരശേഷം മെസിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.