മാഡ്രിഡ് : ലൈംഗികാതിക്രമക്കേസിൽ സ്‌പാനിഷ് പൊലീസിന്‍റെ കസ്റ്റഡിയിലായ ബ്രസീല്‍ ഫുട്‌ബോളര്‍ ഡാനി ആല്‍വസിനെതിരെ കടുത്ത നടപടിയുമായി മെക്‌സിക്കന്‍ ക്ലബ് പ്യൂമാസ്. 39കാരനായ ആല്‍വസുമായുള്ള കരാര്‍ റദ്ദാക്കിയതായി ക്ലബ് പ്രസിഡന്‍റ് ലിയോപോള്‍ഡോ സില്‍വ അറിയിച്ചു. മെക്‌സിക്കോയിലെ നാഷണൽ ഓട്ടോണമസ് യൂണിവേഴ്‌സിറ്റിയുമായി ബന്ധമുള്ള ക്ലബ്ബാണ് പ്യൂമാസ്.
യൂണിവേഴ്‌സിറ്റി സ്‌പിരിറ്റിനും അതിന്‍റെ മൂല്യങ്ങൾക്കും വിരുദ്ധമായ പ്രവര്‍ത്തികള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് ലിയോപോള്‍ഡോ സില്‍വ പറഞ്ഞു. മൈതാനത്തിനകത്തും പുറത്തും താരങ്ങള്‍ തമ്മിലുള്ള ബഹുമാനവും മാന്യതയും പ്രൊഫഷണല്‍ പെരുമാറ്റവും പ്രോത്സാഹിപ്പിക്കുന്ന സ്ഥാപനമാണിത്. ഇതിനെ തകര്‍ക്കുന്ന ഒരു നടപടിയും തങ്ങള്‍ക്ക് അനുവദിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ബാഴ്‌സലോണയിലെ നിശാക്ലബ്ബില്‍വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് ഡാനി ആല്‍വസിനെതിരെ ഒരു യുവതി പരാതി നല്‍കിയിരിക്കുന്നത്. ആൽവസ് തന്നെ അനുചിതമായി സ്പർശിച്ചതായി ജനുവരി 2ന് ലഭിച്ച പരാതിയില്‍ പറയുന്നതായി പൊലീസ് അറിയിച്ചു. കേസിനെ തുടര്‍ന്ന് വെള്ളിയാഴ്ച ബാഴ്‌സലോണയിലെ പൊലീസ് സ്‌റ്റേഷനില്‍ ഹാജരായ 39കാരനെ പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ALSO READ: യുവന്‍റസിന് വമ്പന്‍ തിരിച്ചടി ; 15 പോയിന്‍റ് വെട്ടിക്കുറച്ച് ഇറ്റാലിയന്‍ ഫുട്ബാൾ ഫെഡറേഷൻ
തുടര്‍ന്ന് സ്പാനിഷ് കോടതി ഡാനി ആല്‍വസിന് ജാമ്യം നിഷേധിക്കുകയും ചെയ്‌തിരുന്നു. എന്നാല്‍ ആരോപണങ്ങള്‍ നേരത്തെ തന്നെ ആല്‍വസ് നിഷേധിച്ചിരുന്നു. സംഭവ ദിവസം ക്ലബ്ബില്‍ ഉണ്ടായിരുന്നുവെന്ന് സമ്മതിച്ച താരം പരാതിക്കാരിയെ ഇതേവരെ കണ്ടിട്ടില്ലെന്നുമാണ് ഒരു സ്വകാര്യ ടെലിവിഷന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ജൂണില്‍ സ്‌പാനിഷ് ക്ലബ്ബായ ബാഴ്‌സലോണ വിട്ടതിന് പിന്നാലെ ജൂലൈയിലാണ് ഡാനി ആല്‍വസ് പ്യൂമാസിലെത്തുന്നത്. ക്ലബ്ബിനായി 13 മത്സരങ്ങളിലാണ് താരം കളിച്ചിട്ടുള്ളത്.