ന്യൂയോര്‍ക്ക്: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള അന്താരാഷ്‌ട്ര സൗഹൃദ മത്സരത്തില്‍ ജമൈക്കയ്‌ക്ക് എതിരെ അര്‍ജന്‍റീനയ്‌ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്‍റീന ജയം പിടിച്ചത്. രണ്ടാം പകുതിയില്‍ പകരക്കാരനായെത്തിയെ ലയണല്‍ മെസിയുടെ ഇരട്ട ഗോള്‍ മികവാണ് സംഘത്തിന് തുണയായത്.
ഇതോടെ തുടര്‍ച്ചയായ 35-ാം മത്സരത്തിലും പരാജയം അറിയാതെയുള്ള കുതിപ്പ് തുടരാന്‍ അര്‍ജന്‍റീനയ്‌ക്ക് കഴിഞ്ഞു. കളിയുടെ 13-ാം മിനിട്ടില്‍ തന്നെ ജൂലിയന്‍ അല്‍വാരസിലൂടെ അര്‍ജന്‍റീന മുന്നിലെത്തി. ലൗത്താരോ മാര്‍ട്ടിനെസാണ് ഈ ഗോളിന് വഴിയൊരുക്കിയത്.
ആദ്യ പകുതിയില്‍ കൂടുതല്‍ ഗോള്‍ വഴങ്ങാതെ ജമൈക്ക പിടിച്ച് നിന്നു. 55-ാം മിനിട്ടിലാണ് ലൗത്താരോയ്‌ക്ക് പകരക്കാരനായി ലയണല്‍ മെസി കളത്തിലെത്തിയത്. തുടര്‍ന്ന് 86-ാം മിനിട്ടില്‍ മെസി ലീഡുയര്‍ത്തി.
23 വാര അകലെ നിന്നുള്ള മെസിയുടെ ഒരു ഇടങ്കാലന്‍ ഷോട്ട് വല തുളയ്‌ക്കുകയായിരുന്നു. ജിയോവാനി ലോ സെല്‍സോയാണ് ഗോളിന് വഴിയൊരുക്കിയത്. മൂന്ന് മിനിട്ടുകള്‍ക്കകം ഒരു ഫ്രീകിക്കിലൂടെ താരം തന്‍റെ രണ്ടാം ഗോളും നേടി.
പന്തുമായി ഡ്രിബിള്‍ ചെയ്‌ത് മുന്നേറുന്നതിനിടെ മെസിയെ ജമൈക്കന്‍ താരങ്ങള്‍ വീഴ്‌ത്തിയതിനാണ് റഫറി ഫ്രീകിക്ക് വിധിച്ചത്. ബോക്‌സിന് തൊട്ട് പുറത്ത് നിന്നെടുത്ത കിക്ക് പ്രതിരോധ ഭിത്തിയില്‍ നിന്ന താരങ്ങളുടെ കാലിനിടയിലൂടെയാണ് വലയില്‍ കയറിയത്. ഇതോടെ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ 90 ഗോളുകള്‍ തികയ്‌ക്കാനും മെസിക്ക് കഴിഞ്ഞു.
164 മത്സരങ്ങളില്‍ നിന്നാണ് മെസി ഇത്രയും ഗോളുകള്‍ അടിച്ച് കൂട്ടിയത്. മത്സരത്തിന്‍റെ 67 ശതമാനവും പന്ത് കൈവശം വച്ച് ആധിപത്യം പുലര്‍ത്തിയത് അര്‍ജന്‍റീനയാണ്. ഹോണ്ടുറസിനെതിരായ കഴിഞ്ഞ മത്സരത്തിലും മെസി ഇരട്ട ഗോള്‍ നേടിയിരുന്നു.
also read: ഇരട്ട ഗോളിൽ തിളങ്ങി റാഫീഞ്ഞ; ടുണീഷ്യയെ തകർത്തെറിഞ്ഞ് ബ്രസീൽ