ഒട്ടാവോ: കാനഡ ഓപ്പണ്‍ ബാഡ്‌മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ കിരീടം ചൂടി ഇന്ത്യയുടെ ലക്ഷ്യ സെന്‍. പുരുഷ സിംഗിള്‍സിന്‍റെ ഫൈനലില്‍ ചൈനയുടെ ലി ഷി ഫെങ്ങിനെ തരിപ്പണമാക്കിയാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവായ ലക്ഷ്യ സെന്നിന്‍റെ നേട്ടം. അസാധാരണമായ വേഗതയും കരുത്തും സംയോജിപ്പിച്ചുകൊണ്ടാണ് നിലവിലെ ഓൾ ഇംഗ്ലണ്ട് ചാമ്പ്യനായ ഫെങ്ങിനെ 21- കാരനായ ലക്ഷ്യ തോല്‍പ്പിച്ചത്. നേരിട്ടുള്ള സെറ്റുകള്‍ക്കാണ് ഇന്ത്യന്‍ താരം കളി പിടിച്ചത്. സ്‌കോര്‍: 21-18, 22-20.
ലക്ഷ്യയുടെ കരിയറിലെ രണ്ടാം ബിഡബ്ല്യൂഎഫ് സൂപ്പർ 500 കിരീടമാണിത്. നേരത്തെ 2022-ലെ ഇന്ത്യ ഓപ്പണ്‍ വിജയിച്ചായിരുന്നു ലക്ഷ്യ തന്‍റെ കന്നി ബിഡബ്ല്യൂഎഫ് സൂപ്പർ 500 കിരീടം നേടിയത്. വിജയം ഏറെ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് ലക്ഷ്യ സെന്‍ മത്സര ശേഷം പ്രതികരിച്ചു.
"ചില മത്സരങ്ങള്‍ ഏറെ കഠിനമായിരുന്നു. സാഹചര്യങ്ങളും ഏറെ വ്യത്യസ്തമായിരുന്നു, അത് ശീലമാക്കുന്നതാണ് പ്രധാനം. ഒളിമ്പിക് യോഗ്യത വർഷത്തിലേക്ക് വരുമ്പോൾ, കാര്യങ്ങൾ എന്‍റെ വഴിയില്‍ അല്ലാതിരുന്നത് ഏറെ പ്രയാസപ്പെടുത്തിയിരുന്നു. എന്നാല്‍ ഈ വിജയം എനിക്ക് കൂടുതല്‍ ഉര്‍ജ്ജം പകരുന്നതാണ്" ലോക റാങ്കിങ്ങില്‍ 19-ാം നമ്പര്‍ താരമായ ലക്ഷ്യ സെന്‍ കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ കോമൺവെൽത്ത് ഗെയിംസിൽ കന്നി സ്വർണം നേടിയ ശേഷമുള്ള ലക്ഷ്യ സെന്നിന്‍റെ ആദ്യ കിരീടമാണിത്. വിജയത്തോടെ ഈ വർഷം ബാഡ്‌മിന്‍റണില്‍ നിന്നും രാജ്യത്തിനായി വിജയം കൊയ്യുന്ന രണ്ടാമത്തെ സിംഗിൾസ് താരമായും ലക്ഷ്യ സെന്‍ മാറി. കഴിഞ്ഞ മേയില്‍ മലേഷ്യ മാസ്റ്റേഴ്സിൽ വിജയിച്ച മലയാളി താരം എച്ച്എസ് പ്രണോയ് ആണ് ലക്ഷ്യയ്‌ക്ക് മുന്നെ ഈ നേട്ടം സ്വന്തമാക്കിയത്.
കടുത്ത പോരാട്ടത്തിന് ഒടുവിലാണ് ലോക റാങ്കിങ്ങില്‍ 10-ാം സ്ഥാനത്തുള്ള ലി ഷി ഫെങ് ലക്ഷ്യയോട് കീഴടങ്ങിയത്. ഇരുവരും അസാധാരണമായ ചില റാലികൾ കളിച്ചിരുന്നു. വേഗതയേറിയ എക്സ്ചേഞ്ചുകളും മത്സരം ചൂടുപിടിപ്പിച്ചു. ലി ഷി ഫെങ് മണിക്കൂറില്‍ 390 കിലോമീറ്റര്‍ വേഗതയിലുള്ള രണ്ട് സ്മാഷുകൾ അയച്ചപ്പോൾ, മണിക്കൂറില്‍ 400 കിലോമീറ്റർ വേഗതയിലുള്ള രണ്ട് ഇടിമിന്നലുകളാലാണ് ലക്ഷ്യ സെന്‍ മറുപടി നല്‍കിയത്.
ഓപ്പണിംഗ് ഗെയിമിന്‍റെ തുടക്കത്തിൽ 2-6 എന്ന സ്‌കോറിന് മുന്നിലെത്താന്‍ ലക്ഷ്യ സെന്നിന് കഴിഞ്ഞിരുന്നു. ഡൗൺ-ദി-ലൈൻ, ക്രോസ്-കോർട്ട് സ്മാഷുകളാലാണ് ഫെങ്ങിനെ ലക്ഷ്യ പ്രയാസപ്പെടുത്തിയത്. ഇടവേളയ്‌ക്ക് പിരിയുമ്പോള്‍ മൂന്ന് പോയിന്‍റ് ലീഡ് നിലനിര്‍ത്താനും ഇന്ത്യന്‍ താരത്തിന് കഴിഞ്ഞു.
എന്നാല്‍ ശക്തമായ തിരിച്ചുവരവ് നടത്തിയ ഫെങ് 12-15ന് മുന്നിലുണ്ടായിരുന്ന ലക്ഷ്യയെ 15-15 എന്ന സ്‌കോറിന് സമനിലയില്‍ പിടിച്ചു. എന്നാല്‍ തന്‍റെ മറ്റൊരു ട്രേഡ് മാർക്കായ സ്ട്രെയിറ്റ് സ്മാഷിലൂടെ മൂന്ന് പോയിന്‍റുകള്‍ നേടിയ ലക്ഷ്യ ആധിപത്യം സ്ഥാപിക്കുകയും തുടര്‍ന്ന് ഗെയിം സ്വന്തമാക്കുകയുമായിരുന്നു. രണ്ടാം ഗെയിമിനായി കനത്ത പോരാട്ടമാണ് ഇരു താരങ്ങളും നടത്തിയത്. ഒരു ഘട്ടത്തില്‍ പിന്നിലായിരുന്ന ലക്ഷ്യ തുടര്‍ന്ന് പൊരുതിക്കയറിയാണ് ഗെയിമും മത്സരവും സ്വന്തമാക്കിയത്.