ലണ്ടൻ : യുവേഫ നേഷൻസ് ലീഗിൽ വലിയ തിരിച്ചടിയാണ് ഇംഗ്ലണ്ട് നേരിട്ടത്. ഗ്രൂപ്പ് ഘട്ടത്തിൽ നടന്ന നാല് മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽക്കുകയും രണ്ടെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്‌തതോടെ അടുത്ത റൗണ്ടിൽ പ്രവേശിക്കാനുള്ള സാധ്യത വിരളമാണ്. ടീമിന്‍റെ മോശം പ്രകടനത്തിലും പരിശീലകൻ സൗത്ത്ഗേറ്റിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്നാണ് ഇംഗ്ലീഷ് എഫ്എ പറയുന്നത്.
വെംബ്ലിയിൽ നടന്ന യൂറോ കപ്പ് ഫൈനലിൽ ഇറ്റലിയോട് തോൽവി നേരിട്ടതിനുശേഷം ഇംഗ്ലണ്ട് പരിശീലകൻ സൗത്ത്ഗേറ്റ് നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിരുന്നു. അതിനുപിന്നാലെയാണ് യുവേഫ നേഷൻസ് ലീഗിൽ ഹംഗറിയോട് 90 വർഷത്തിനിടയിൽ സ്വന്തം മൈതാനത്ത് ഏറ്റവും വലിയ പരാജയം ഇംഗ്ലണ്ട് വഴങ്ങിയത്. ഇംഗ്ലണ്ടിന്‍റെ ചരിത്രത്തില്‍ ആദ്യമായിട്ടാണ് സ്വന്തം മൈതാനത്ത് ഒരു ഗോൾ പോലും തിരിച്ചടിക്കാതെ, നാലോ അതിലധികമോ ഗോളുകൾക്ക് തോൽവി ഏറ്റുവാങ്ങുന്നത്.
1928-ന് ശേഷം നാട്ടിലെ ഏറ്റവും കനത്ത തോൽവിയെന്ന നാണക്കേടും ഇതിനൊപ്പം ചേർത്ത് വായിക്കാം. അന്ന് സ്‌കോട്‌ലാൻഡിനെതിരെ 5-1 ന്‍റെ തോൽവിയാണ് ഇംഗ്ലണ്ട് നേരിട്ടത്. 2014-ന് ശേഷം ആദ്യമായി വിജയമില്ലാതെ തുടർച്ചയായി നാല് മത്സരങ്ങളെന്ന നാണക്കേടും സൗത്ത്ഗേറ്റിന്‍റെ തലയിലായി.
'മൈതാനത്തെ വസ്‌തുതകൾ അടിസ്ഥാനമാക്കി നോക്കുമ്പോൾ കഴിഞ്ഞ അൻപത്തിയഞ്ച് വർഷത്തിനിടെ ഞങ്ങൾക്ക് ലഭിച്ച ഏറ്റവും വിജയിയായ ഇംഗ്ലണ്ട് പരിശീലകൻ അദ്ദേഹമാണ്. എന്നാൽ അയാൾ ഉണ്ടാക്കിയെടുത്ത രീതികൾ ചിലർ കാണുന്നില്ല. ഗാരെത്തിനുമുൻപ് ഇംഗ്ലണ്ട് ജേഴ്‌സി അണിയുന്നതിൽ അഭിമാനം ഉണ്ടായിരുന്നില്ല. കളിക്കാർ മടിച്ചു നിൽക്കുന്ന തരത്തിൽ ക്ലബ് പോര് ഉണ്ടായിരുന്നു.'
'അതെല്ലാം അദ്ദേഹം മാറ്റിയെടുത്തു. സൗത്ത്ഗേറ്റിന്‍റെ കഴിവുകളും ഉയർന്ന ബുദ്ധിശക്തിയും ഏതൊരു കാര്യത്തിലും പ്രധാനിയായി അദ്ദേഹത്തെ മാറ്റും. സഹിഷ്‌ണുത, ഉത്തരവാദിത്വം, തളരാത്ത ചുമലുകൾ ഇതെല്ലാമാണ് ഒരു ഇംഗ്ലണ്ട് പരിശീലകനിൽ ആഗ്രഹിക്കുന്നത്.' ഇംഗ്ലീഷ് എഫ്എ മേധാവി ഡെബി ഹെവിറ്റ് പറഞ്ഞു.
യുവേഫ നേഷൻസ് ലീഗിൽ ഇംഗ്ലണ്ട് മോശം പ്രകടനമാണ് കാഴ്‌ച വെച്ചതെങ്കിലും കഴിഞ്ഞ രണ്ട് പ്രധാന ടൂർണമെന്‍റുകളിലും സൗത്ത്‌ഗേറ്റിന് കീഴിൽ ടീം പ്രതീക്ഷ നൽകിയിട്ടുണ്ട്. കഴിഞ്ഞ ലോകകപ്പിൽ സെമി ഫൈനൽ വരെയെത്തിയ ഇംഗ്ലണ്ട് അതിനുശേഷം യൂറോ കപ്പ് ഫൈനലിലും എത്തിയിരുന്നു. ലോകകപ്പിലും ഇതാവർത്തിക്കാൻ ഇംഗ്ലണ്ടിന് കഴിയുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.