തിരുവനന്തപുരം: നിയമനം ആവശ്യപ്പെട്ട് കായികതാരങ്ങള്‍ സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തിവന്ന സമരം അവസാനിപ്പിച്ചു. കായിക മന്ത്രി വി.അബ്‌ദുറഹ്മാനുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് 16 ദിവസമായി നടത്തിവന്ന സമരം അവസാനിപ്പിച്ചത്. സമരം ചെയ്യുന്ന കായികതാരങ്ങളില്‍ 24 പേര്‍ക്ക് ഉടന്‍ നിയമനം നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കി.
മാനദണ്ഡങ്ങളെല്ലാം പാലിക്കുന്ന 24 പേര്‍ക്കാണ് ഉടന്‍ നിയമനം നല്‍കുന്നത്. ബാക്കിയുള്ള 54 പേരുടെ നിയമനം സംബന്ധിച്ച് പഠിക്കുന്നതിന് ഒരു സമിതിയെ നിയമിക്കുമെന്നും പറഞ്ഞു. ഇവരുടെ യോഗ്യതയടക്കം പരിശോധിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് സ്‌പോർട്‌സ് കൗണ്‍സിൽ പ്രസിഡന്‍റിന്‍റെ നേതൃത്വത്തിൽ 8 അംഗ സമിതിയെ നിയോഗിക്കുന്നത്.
ALSO READ: പിജി ഡോക്‌ടർമാര്‍ സമരം പിന്‍വലിച്ചത് സർക്കാര്‍ തീരുമാനം അറിയിച്ചതിനാല്‍: വീണ ജോര്‍ജ്
45 ദിവസത്തിനകം സമിതി റിപ്പോര്‍ട്ട് നല്‍കും. ഇത് കൂടാതെ കായികതാരങ്ങളില്‍ അര്‍ഹത മറികടന്ന് വേണ്ടപ്പെട്ടവര്‍ക്ക് നിയമനം നല്‍കിയെന്ന സമരക്കാരുടെ ആരോപണവും ഈ സമിതി പരിശോധിക്കും. ഇതിനെ അടിസ്ഥാനമാക്കി ആവശ്യമായ നടപടി സ്വീകരിക്കാമെന്നും മന്ത്രി കായികതാരങ്ങള്‍ക്ക് ചര്‍ച്ചയില്‍ ഉറപ്പു നല്‍കി.