പനാജി: കൊല്‍ക്കത്ത ഡര്‍ബി ലോകത്തെ ഏറ്റവും വലിയ ഡര്‍ബികളില്‍ ഒന്നാണെന്ന് ഇന്ത്യന്‍ പ്രതിരോധ താരം സന്ദേശ് ജിങ്കന്‍. ഐഎസ്‌എല്ലിന്‍റെ ഭാഗമായി ഈ മാസം 27ന് വീണ്ടും കൊല്‍ക്കത്ത ഡര്‍ബിക്ക് ടെലിവിഷനിലൂടെയും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളിലൂടെയും സാക്ഷ്യംവഹിക്കാന്‍ ഒരുങ്ങുകയാണ് ആരാധകര്‍. ജിങ്കന്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ എടികെക്ക് വേണ്ടി അണിനിരക്കും. ഈ പശ്ചാത്തലത്തിലാണ് ജിങ്കന്‍റെ പ്രതികരണം. സമകാലിക ഇന്ത്യൻ ഫുട്ബോളിലെ പ്രധാന പേരുകളില്‍ ഒന്നാണ് ജിങ്കന്‍.
കഴിഞ്ഞ ആറ് സീസണുകൾ കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ചെലവഴിച്ച ശേഷമാണ് ജിങ്കന്‍ ഈ സീസണില്‍ കൊല്‍ക്കത്തയുടെ ഭാഗമായത്. മോഹന്‍ബഗാന് ഒപ്പം ലയിച്ച എടികെക്ക് ചരിത്രപരമായ പ്രാധാന്യവും വന്ന് കഴിഞ്ഞു. അഞ്ച് വര്‍ഷത്തെ കരാറിലാണ് ജിങ്കന്‍ ഒപ്പിട്ടിരിക്കുന്നത്. കൊല്‍ക്കത്ത ഡര്‍ബിയെ മറ്റൊരു മത്സരമായാണ് കാണുന്നതെന്നും ജിങ്കന്‍ കൂട്ടിച്ചേര്‍ത്തു. ഫുട്ബോൾ താരമെന്ന നിലയില്‍ വലിയ ടൂര്‍ണമെന്‍റുകളില്‍ വലിയ മത്സരങ്ങളുടെ ഭാഗമാകാൻ ആഗ്രഹിക്കുന്നു. അതിനായി കാത്തിരിക്കുകയാണ്. പക്ഷേ മത്സരങ്ങളെ വൈകാരികമായി കീഴ്‌പ്പെടുത്താന്‍ അനുവദിക്കില്ല. ഡെർബിക്ക് സമ്പന്നമായ ചരിത്രമുണ്ട്. അതിന്‍റെ വേരുകൾ ഇന്ത്യൻ ഫുട്ബോളിൽ ആഴത്തിൽ പ്രവർത്തിക്കുന്നു. ഇപ്പോൾ, അതിന്‍റെ ഭാഗമാകാൻ അവസരം ലഭിച്ചു. കൊൽക്കത്ത ഡെർബി ഇന്ത്യൻ ഫുട്ബോളിനും ആരാധകർക്കും നല്ലതാണ്.
എതിരാളികളായ ഈസ്റ്റ് ബംഗാള്‍ ശക്തമായ ടീമാണ്. പുതിയ ടീം എന്ന നിലയില്‍ പ്രവചനാതീതമാണ് ഈസ്റ്റ് ബംഗാളെന്നും ജിങ്കന്‍ പറഞ്ഞു. ലീഗിലെ കഴിഞ്ഞ മത്സരത്തില്‍ എടികെ മോഹന്‍ബഗാന്‍ മറുപടിയില്ലാത്ത ഒരു ഗോളിന് ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി. റോയ് കൃഷ്‌ണയുടെ ഗോളിലാണ് കൊല്‍ക്കത്തയുടെ ജയം.