ബ്യുണസ് ഐറിസ്: ഫുട്‌ബോള്‍ ഇതിഹാസം മറഡോണയുടെ മരണത്തെ തുടര്‍ന്ന് നിരവധി ചോദ്യങ്ങളാണ് ഉയര്‍ന്നത്. ആ ചോദ്യങ്ങള്‍ക്കൊന്നും ഇതേവരെ ഉത്തരം കണ്ടെത്താനായിട്ടില്ല. മരണത്തെ തുടര്‍ന്നുള്ള വിവാദങ്ങള്‍ ഇതേവരെ കെട്ടടങ്ങിയിട്ടില്ല. മരണം നടന്നിട്ട് നാല് മാസത്തിന് ശേഷവും ബന്ധപ്പെട്ട അന്വേഷണം എങ്ങുമെത്താതായതോടെ ജന്മനാടായ അര്‍ജന്‍റീനയില്‍ പ്രതിഷേധം കനക്കുകയാണ്. സാമൂഹ്യമാധ്യമത്തിലെ കാമ്പയിനിലൂടെയാണ് പ്രതിഷേധം. 'ജസ്റ്റിസ് ഫോര്‍ ഡീഗോ, അദ്ദേഹം മരിച്ചതല്ല കൊല്ലപ്പെട്ടതാണ്' എന്ന സന്ദേശത്തോടെയാണ് കാമ്പെയിന്‍ നടക്കുന്നത്.
കാമ്പയിന്‍റെ ഭാഗമായി ബന്ധുക്കളും ആരാധകരുമടക്കം നൂറുകണക്കിന് പേര്‍ തെരുവിലേക്കിറങ്ങി. മറഡോണക്ക് നീതി തേടി, മരണത്തിലെ ദുരൂഹത അവസാനിപ്പിക്കണമെന്ന് ആവശ്യപെട്ട് ബ്യൂണസ് ഐറിസിലെ പ്രസിഡന്‍റിന്‍റെ വസതിയിലേക്ക് അവര്‍ മാര്‍ച്ച് നടത്തി. മറഡോണയുടെ മക്കളും മുന്‍ ഭാര്യയും ഉള്‍പ്പെടെ അണിനിരന്ന പ്രതിഷേധ പരിപാടി വസതിക്ക് മുന്നില്‍ പൊലീസ് തടഞ്ഞു. മറഡോണയുടെ മരണവുമായി ബന്ധപ്പെട്ട് ദുരൂഹതയുണ്ടെന്ന ആരോപണത്തെ തുടര്‍ന്ന് അധികൃതരുടെ നേതൃത്വത്തില്‍ അര്‍ജന്‍റീനയില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന്‍റെ ഡോക്‌ടര്‍ ലിയോപോള്‍ഡ് ലൂക്കെക്കെതിരെ നേരത്തെ പൊലീസ് മനപ്പൂര്‍വമല്ലാത്ത മരണത്തിന് കേസെടുത്തിരുന്നു. ഇതിനിടെയാണ് പ്രതിഷേധം ശക്തമായത്. സംശയാസ്‌പദമായ സാഹചര്യത്തിലാണ് മരണമെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ദുരൂഹത അന്വേഷണത്തില്‍ തെളിഞ്ഞാല്‍ 15 വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.
മറഡോണക്ക് അടിയന്തര വൈദ്യസഹായം നല്‍കാന്‍ വൈകിയെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകന്‍ മത്തിയാസ് മോര്‍ല ട്വീറ്റ് ചെയ്‌തതോടെയാണ് അന്വേഷണം ആരംഭിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്. അറുപതാം പിറന്നാള്‍ ആഘോഷത്തിന് ശേഷമുണ്ടായ പക്ഷാഘാതത്തെ തുടര്‍ന്നാണ് മറഡോണയുടെ ആരോഗ്യനില വഷളായത്. പക്ഷാഘാതത്തെ തുടര്‍ന്ന് നവംബര്‍ മൂന്നിന് ശസ്‌ത്രക്രിയക്ക് വിധേയനായ മറഡോണ 22 ദിവസത്തിന് ശേഷം 25ന് ഈ ലോകത്തോട് വിടപറഞ്ഞു. ഓര്‍മയായെങ്കിലും ലോകം മുഴുവനുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദത്തില്‍ മറഡോണ ഇന്നും ജീവിക്കുന്നുണ്ട്. 1983ലെ ലോകകപ്പ് ആ കാലുകളുടെ മാന്ത്രികതയിലൂടെയാണ് അര്‍ജന്‍റീന സ്വന്തമാക്കിയത്. മറഡോണക്ക് ശേഷവും മുന്‍പും ലോക ഫുട്‌ബോളിലെ സമാന നേട്ടമുണ്ടാക്കാന്‍ ഇതേവരെ ആര്‍ക്കുമായിട്ടില്ല.