40 മണിക്കൂറുകൾ.. പ്രാർഥനകൾക്ക് നന്ദി, ഫുട്‌ബോൾ ലോകം കാത്തിരുന്ന ആ വാചകമെത്തി... കീഴടങ്ങില്ല, തിരിച്ചുവരും, എല്ലാവർക്കും നന്ദി... അതേ യൂറോകപ്പ് ഫുട്‌ബോൾ മത്സരത്തിനിടെ മൈതാനത്ത് മരണത്തിന് മുന്നിലേക്ക് കുഴഞ്ഞു വീണ ഡെൻമാർക്ക് താരം ക്രിസ്റ്റ്യൻ എറിക്‌സന്‍റെ ആദ്യ സന്ദേശമാണിത് ..
അദ്ദേഹത്തിന്‍റെ ഏജന്‍റ് വഴിയെത്തിയ സന്ദേശം ഗസെറ്റ ഡെല്ലോ സ്പോർട് ഇറ്റാലിയൻ മാധ്യമമാണ് ലോകത്തെ അറിയിച്ചത്. യൂറോകപ്പിലെ ഡെൻമാർക്കിന്‍റെ ആദ്യമത്സരം ഫിൻലാൻഡിന് എതിരെ നടക്കുമ്പോഴാണ് എറിക്‌സൺ കുഴഞ്ഞുവീണത്. സഹതാരവും ഡെൻമാർക്ക് നായകനുമായ സൈമൺ കെയറും മാച്ച് റഫറി ആന്‍റണി ടെയ്‌ലറും നടത്തിയ ഇടപെടലായിരുന്നു എറിക്‌സണെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സഹായകമായതെന്ന് യുവേഫ പിന്നീട് പ്രസ്താവനയിലൂടെ പറഞ്ഞിരുന്നു.
![Christian Eriksen has thanked fans in a short statement released by his agent](https://etvbharatimages.akamaized.net/etvbharat/prod-images/collage_1406newsroom_1623668738_70.jpg)
"സംഭവിച്ചത് എന്താണെന്ന് അറിയാൻ ആഗ്രഹമെന്ന് എറിക്‌സൺ"
13 മിനിട്ടോളം മൈതാനത്ത് സിപിആർ നല്‍കിയ ശേഷമായിരുന്നു എറിക്‌സണെ മെഡിക്കല്‍ സംഘം ആശുപത്രിയിലേക്ക് മാറ്റിയത്. അതേസമയം, എറിക്‌സൺ നല്‍കിയ സന്ദേശത്തില്‍ ഇപ്പോൾ സുഖമായിരിക്കുന്നുവെന്നും പക്ഷേ എന്താണ് സംഭവിച്ചത് എന്ന് അറിയില്ലെന്നും സംഭവിച്ചത് എന്താണെന്ന് അറിയാൻ ആഗ്രഹമുണ്ടെന്നും 29 കാരനായ അറ്റാക്കിങ് മിഡ്‌ഫീല്‍ഡർ പറയുന്നു.
കോപ്പൻഹേഗനിലെ ആശുപത്രി കിടക്കയില്‍ നിന്ന് ഡാനിഷ് ടീം അംഗങ്ങളുമായും തന്‍റെ ക്ലബായ ഇന്‍റർമിലാൻ ക്ലബ് അംഗങ്ങളുമായും എറിക്‌സൺ ഫേസ് ടൈം കോൾ വഴി സംസാരിച്ചു. " നിങ്ങൾ ഈ സമയം എന്നെക്കാളും മോശം അവസ്ഥയിലാകുമെന്ന് എനിക്കറിയാം" എന്നാണ് എറിക്‌സൺ ഫേസ് ടൈം കോൾ വഴി പറഞ്ഞത്. അതോടൊപ്പം പരിശീലനത്തിന് ഇറങ്ങാൻ തയ്യാറാണെന്നും ആശുപത്രി കിടക്കയില്‍ നിന്ന് എറിക്‌സൺ പറഞ്ഞതായി ഇറ്റാലിയൻ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഭാര്യ സബ്രിന, അച്ഛൻ തോമസ്, അമ്മ ഡോർതെ എന്നിവരാണ് ആശുപത്രിയില്‍ എറിക്‌സണ് ഒപ്പമുള്ളത്. ഡാനിഷ് നായകൻ സൈമൺ കെയർ, ഗോൾകീപ്പർ കാസ്‌പെർ ഷ്‌മൈക്കല്‍ എന്നിവർ ആശുപത്രിയില്‍ എറിക്‌സണെ സന്ദശിച്ചു. സഹതാരങ്ങളായ ഹോജ്‌ബെർഗ്, ബ്രാത്‌വൈറ്റ്, ഷ്‌മൈക്കല്‍ എന്നിവർ അപകട ശേഷം മാധ്യമങ്ങളെ കണ്ടിരുന്നു. മൂന്ന് പേരും വികാരഭരിതരായാണ് മാധ്യമങ്ങളോട് അപകടത്തെ കുറിച്ചും എറിക്‌സന്‍റെ അവസ്ഥയെകുറിച്ചും സംസാരിച്ചത്.
മൈതാനത്ത് എറിക്‌സൺ കുഴഞ്ഞുവീണ ശേഷം ഡാനിഷ് ടീം അംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനവും മെഡിക്കല്‍ സംഘത്തിനൊപ്പം എറിക്‌സണെ കാമറക്കണ്ണുകൾക്ക് വിട്ടുകൊടുക്കാതെ ഒരുമിച്ചു നിന്നതും ലോകത്തിന്‍റെ അഭിനന്ദനത്തിന് കാരണമായിരുന്നു.
ജയിക്കണം.. ടീമിന് ആശംസകൾ നേർന്ന് എറിക്‌സൺ
ജൂൺ 17 ന് ഇന്ത്യൻ സമയം രാത്രി ഗ്രൂപ്പ് ബിയിലെ ഡെൻമാർക്കിന്‍റെ രണ്ടാം മത്സരമാണ്. ബെല്‍ജിയമാണ് എതിരാളികൾ. എറിക്‌സൺ കുഴഞ്ഞുവീണ ശേഷം നടത്തിയ മത്സരത്തില്‍ ഡെൻമാർക്ക് ഫിൻലാഡിനോട് പരാജയപ്പെട്ടിരുന്നു. യൂറോകപ്പില്‍ മുന്നോട്ടുള്ള യാത്രയില്‍ വ്യാഴാഴ്‌ചത്തെ മത്സരം ഡെൻമാർക്കിന് നിർണായകമാണ്.
ഫിൻലാൻഡിന് എതിരെ ആദ്യ മത്സരം നടന്ന അതേസ്റ്റേഡിയത്തിലാണ് ബെല്‍ജിയത്തെ ഡെൻമാർക്ക് നേരിടുന്നത്. അതുകൊണ്ടു തന്നെ ഏറെ വൈകാരികമായാണ് ഡാനിഷ് ടീം ഈ മത്സരത്തെ കാണുന്നത്. രണ്ടാം മത്സരത്തില്‍ ടീമിന് എല്ലാ വിജയാശംസകളും എറിക്‌സൺ നേർന്നതായി ഡെൻമാർക്ക് ഫുട്‌ബോൾ അസോസിയേഷനും പരിശീലകൻ കാസ്‌പർ ജുല്‍മാൻഡും പറഞ്ഞു. ടീം മാനേജ്‌മെന്‍റും പരിശീലകനും വീഡിയോ കോൾ വഴി എറിക്‌സണുമായി സംസാരിച്ച ശേഷമാണ് വിവരങ്ങൾ പങ്കുവെച്ചത്.