ഫുട്‌ബോള്‍ ലോകത്തെ മിശിഹ 34ന്‍റെ നിറവില്‍. റൊസാരിയോയിലെ തെരുവുകളിലേക്ക് കപ്പുമായി എത്തുന്ന ലയണല്‍ മെസിക്കായുള്ള കാത്തിരിപ്പിലാണ് കാല്‍പന്തിന്‍റെ ലോകം. കോപ്പ അമേരിക്കയില്‍ ഗോളടിച്ചും അടിപ്പിച്ചും അയാള്‍ അത്‌ഭുതങ്ങള്‍ കാണിക്കുന്നു. മെസിയുടെ ബൂട്ടില്‍ ഒളിപ്പിച്ച വിസ്‌മയങ്ങള്‍ ബ്രസീലിലെ മാരക്കാനയില്‍ വസന്തം തീര്‍ക്കണം. അര്‍ജന്‍റീനക്കായി കിരീടം സ്വന്തമാക്കണം.
1987 ജൂണ്‍ 24ന് റൊസാരിയോയില്‍ ഫാക്‌ടറി തൊഴിലാളിയുടെ മകനായാണ് ലയണല്‍ ആന്ദ്രെ മെസിയുടെ ജനനം. പിന്നീട് തന്‍റെ 13-ാം വയസില്‍ നൗകാമ്പിലെത്തിയ മെസി ബാഴ്‌സലോണയിലൂടെ കാല്‍പന്തിന്‍റെ ലോകത്തെ മുടിചൂടാ മന്നനായി.
ബാലന്‍ ദ്യോര്‍ പുരസ്‌കാരവും ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ആറ് തവണ സ്വന്തമാക്കി. ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതിന് ഗിന്നസ് റെക്കോഡ്. 2014 ലോകകപ്പിലെ മികച്ച താരം. ലാലിഗയില്‍ ഏറ്റവും കൂടുതല്‍ ഹാട്രിക്കുകളും ഗോളുകളും അസിസ്റ്റുകളും.
Also Read: റെക്കോഡിട്ട് റോണോ; സമനില കൈവിടാതെ ഫ്രാന്‍സും പോര്‍ച്ചുഗലും പ്രീ ക്വാര്‍ട്ടറില്‍
ബാഴ്‌സയുടെ ഏക്കാലത്തെയും മികച്ച ഗോള്‍ സ്‌കോറര്‍. താരതമ്യങ്ങളില്ലാത്ത ആ പ്രതിഭ ഫുട്‌ബോള്‍ ലോകത്ത് സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക നീളുന്നു. ബാഴ്‌സക്കായി 34 കിരീടങ്ങള്‍ സ്വന്തമാക്കിയപ്പോഴും അര്‍ജന്‍റീനക്കായി ഒരു കിരീടമെന്ന മെസിയുടെ സ്വപ്‌നം ഇപ്പോഴും ബാക്കിയാണ്. കോപ്പയില്‍ മെസി മുത്തമിടുന്നത് കാണാനുള്ള കാത്തിരിപ്പാണ് ഇത്തവണ. മൂന്ന് പതിറ്റാണ്ടോളം നീളുന്ന പ്രാര്‍ഥനകള്‍ സഫലമാകണം.