ലീഡ്‌സ്: ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ക്രിസ്‌മസ് ഷെഡ്യൂളിനെ വിമർശിച്ച് ലിവർപൂൾ പരിശീലകന്‍ യൂർഗന്‍ ക്ലോപ്പ്. ക്രിസ്‌മസ് കഴിഞ്ഞുള്ള ബോക്‌സിങ് ഡേയില്‍ കളിക്കുന്നതിന് ആർക്കും എതിർപ്പില്ല. അതേസമയം ഡിസംബർ 27-നും 28-നും കളത്തിലിറങ്ങാന്‍ പറയുന്നത് കുറ്റമാണെന്ന് ക്ലോപ്പ് തുറന്നടിച്ചു. രണ്ട് മത്സരങ്ങൾക്ക് ഇടക്ക് ഈ ടീമുകൾക്ക് 48 മണിക്കൂറിന്‍റെ ഇടവേള പോലും ലഭിക്കില്ല. ഇത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്‌റ്റർ സിറ്റി ഈ മാസം 27-ന് വൂൾവ്സിനെയും 29-ന് ഷെന്‍ഫീല്‍ഡ് യൂണൈറ്റഡിനെയും നേരിടണം. ലിവർപൂൾ ഇന്ന് ലെസ്‌റ്റർ സിറ്റിയെയും 29-ന് വൂൾവ്സിനെയും നേരിടണം.
![Jurgen Klopp Premier League Manchester City യൂർഗന്‍ ക്ലോപ്പ് വാർത്ത പ്രീമിയർ ലീഗ് വാർത്ത മാഞ്ചസ്‌റ്റർ സിറ്റി വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/750_2612newsroom_1577331643_42.jpg)
മാഞ്ചസ്‌റ്റർ സിറ്റിയുടെ അവസ്ഥയില്‍ സഹതാപമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാഞ്ചസ്‌റ്റർ സിറ്റിക്ക് രണ്ട് മത്സരത്തിന് ഇടയില്‍ വളരെ ചെറിയ ഇടവേളയാണ് ലഭിക്കുന്നത്. ഇത്രയും ചെറിയ ഇടവേളയില്‍ ഒരു ടീമിനും രണ്ട് മത്സരങ്ങൾ കളിക്കാനാകില്ല. എല്ലാ വർഷവും ക്രസ്‌തുമസിന് പ്രീമിയർ ലീഗിലെ ടീമുകൾക്ക് അമിതഭാരം വഹിക്കേണ്ടി വരികയാണ്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ലീഗ് അധികൃതരാണെന്നും ക്ലോപ്പ് പറഞ്ഞു. മാഞ്ചസ്‌റ്റർ സിറ്റി മാനേജർ പെപ്പ് ഗാർഡിയോളയും പ്രീമിയർ ലീഗിലെ ക്രിസ്‌തുമസ് ഷെഡ്യൂളിനെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.