മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം ആരാധകർക്ക് പുതു പ്രതീക്ഷകളാണ് പുതുവർഷം നൽകുന്നത്. സന്തോഷവും സങ്കടവും നല്‍കിയാണ് കഴിഞ്ഞ വര്‍ഷം കടന്നുപോയത്. ഉഭയ കക്ഷി പരമ്പരകളില്‍ ആധിപത്യം പുലര്‍ത്തുകയും ഏഷ്യ കപ്പ് നേടുകയും ചെയ്‌തുവെങ്കിലും ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെയും ഏകദിന ക്രിക്കറ്റ് ലോകകപ്പിന്‍റെയും ഫൈനലിലെ തോൽവി ടീമിന് കനത്ത തിരിച്ചടിയായി. ഇതു കൂടാതെ ദക്ഷിണാഫ്രിക്കയ്‌ക്ക് (India vs South Africa) എതിരായ ബോക്‌സിങ് ഡേ ടെസ്റ്റിലെ കൂറ്റന്‍ തോവിയോടെയാണ് ഇന്ത്യ 2023 വര്‍ഷം അവസാനിപ്പിച്ചത്.
സെഞ്ചൂറിയനില്‍ അരങ്ങേറിയ മത്സരത്തില്‍ ഇന്നിങ്‌സിനും 32 റൺസിനുമായിരുന്നു രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇറങ്ങിയ ടീം മത്സരം കൈവിട്ടത്. പരമ്പരയിലെ രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റ് ജനുവരി 3-ന് കേപ്‌ടൗണിലാണ് ആരംഭിക്കുക. പരമ്പര സമനിലയിലാക്കാൻ കേപ്‌ടൗണില്‍ വിജയമല്ലാതെ ഇന്ത്യയ്‌ക്ക് മറ്റുവഴികളില്ല.
ഇപ്പോഴിതാ കഴിഞ്ഞ മത്സരത്തിലെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ രണ്ട് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍. (Sunil Gavaskar Predicts Two Changes In Indian playing XI vs South Africa). ഇതു സംബന്ധിച്ച ഗവാസ്‌കറിന്‍റെ വാക്കുകള്‍ ഇങ്ങിനെ...
"ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യയുടെ എന്‍റെ പ്ലേയിങ് ഇലവനില്‍ വലിയ മാറ്റങ്ങളില്ല. ഫിറ്റാണെങ്കില്‍ രവീന്ദ്ര ജഡേജ അശ്വിന് പകരം ടീമിലെത്തും. കഴിഞ്ഞ മത്സരത്തില്‍ അശ്വിനെ കഠിനമായി തന്നെ ഉപയോഗിച്ചിട്ടുണ്ട്. പ്രസിദ്ധ് കൃഷ്ണയ്ക്ക് പകരം മുകേഷ് കുമാർ എത്തുന്നതോടെ പേസ് യൂണിറ്റിലും ചെറിയ മാറ്റം വരും" ഗവാസ്‌കര്‍ പറഞ്ഞു.
അതേസമയം സെഞ്ചൂറിയനില്‍ ജസ്‌പ്രീത് ബുംറ, വിരാട് കോലി, കെഎല്‍ രാഹുല്‍ എന്നിവര്‍ ഒഴികെയുള്ള താരങ്ങള്‍ക്ക് തിളങ്ങാന്‍ കഴിഞ്ഞിരുന്നില്ല. പേസിനെ പിന്തുണയ്‌ക്കുന്ന പിച്ചാരിയുരന്നു സെഞ്ചൂറിയനിലേത്. പ്രോട്ടീസ് പേസര്‍മാര്‍ സാഹചര്യം മുതലെടുത്തപ്പോള്‍ ഇന്ത്യന്‍ നിരയില്‍ ബുംറ ഒഴികെയുള്ള താരങ്ങള്‍ തീര്‍ത്തും നിറം മങ്ങി. ഇതിന്‍റെ പശ്ചാത്തലത്തില്‍ നേത്തെ പരിക്കേറ്റ് പുറത്തായ മുഹമ്മദ് ഷമിയുടെ ഒഴിവിലേക്ക് ആവേശ് ഖാനെ സെലക്‌ടര്‍മാര്‍ ചേര്‍ത്തിരുന്നു.
ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ ഏകദിന പരമ്പരയില്‍ മിന്നും പ്രകടനം നടത്താന്‍ ആവേശിന് കഴിഞ്ഞിരുന്നു. തുടര്‍ന്ന് ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ ഇന്ത്യ എ ടീമിനായും ആവേശ് തിളങ്ങി. ഇന്ത്യയ്‌ക്കായി ഇതേവരെ ടെസ്റ്റ് അരങ്ങേറ്റം നടത്താന്‍ ആവേശിന് കഴിഞ്ഞിട്ടില്ല. എന്നാല്‍ 8 ഏകദിനങ്ങളിലും 19 ടി20 മത്സരങ്ങളിലും താരം നീലക്കുപ്പായം അണിഞ്ഞിട്ടുണ്ട്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 22.65 ശരാശരിയിൽ 149 വിക്കറ്റുകളാണ് താരത്തിന്‍റെ അക്കൗണ്ടിലുള്ളത്.
ALSO READ: പൊളിച്ചടുക്കിക്കോണേ.....; ഈ വര്‍ഷം ഇന്ത്യയെ കാത്തിരിക്കുന്ന 3 പ്രധാന ടൂര്‍ണമെന്‍റുകള്‍
രണ്ടാം ടെസ്റ്റിനുള്ള ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ, ശുഭ്‌മാൻ ഗിൽ, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, ആര്‍ അശ്വിൻ, രവീന്ദ്ര ജഡേജ, ശാർദുൽ താക്കൂർ, യശസ്വി ജയ്‌സ്വാൾ, വിരാട് കോലി, മുഹമ്മദ് സിറാജ്, മുകേഷ് കുമാർ, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, കെഎസ് ഭരത്, അഭിമന്യു ഈശ്വരൻ, ആവേശ് ഖാൻ.