കൊളംബോ: ഇംഗ്ലണ്ട് പര്യടനത്തിനിടെ ബയോ ബബിൾ ലംഘിച്ചതിന് മൂന്ന് ശ്രീലങ്കന്‍ താരങ്ങളെ പുറത്താക്കി. വൈസ് ക്യാപ്റ്റൻ കുശാൽ മെൻഡിസ്, വിക്കറ്റ് കീപ്പർ നിരോഷൻ ഡിക്ക്‌വെല, ഓപ്പണര്‍ ധനുഷ്‌ക ഗുണതിലക എന്നിവർക്കെതിരെയാണ് നടപടി. ഇവരോട് ഉടന്‍ രാജ്യത്തേക്ക് മടങ്ങാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
ഞായറാഴ്ച രാത്രി നടന്ന അവസാന ടി20 മത്സരത്തിന് ശേഷം മൂവരും ലണ്ടനിലെ മാർക്കറ്റിലൂടെ കറങ്ങി നടക്കുന്ന ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.
also read: ടി20 ലോകകപ്പും യുഎഇയില്‍; സ്ഥിരീകരിച്ച് ബിസിസിഐ
"ബയോ ബബിൾ ലംഘിച്ചതിന് കുശാൽ മെൻഡിസ്, ധനുഷ്‌ക ഗുണതിലക, നിരോഷൻ ഡിക്ക്‌വെല എന്നിവരെ ശ്രീലങ്ക ക്രിക്കറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി സസ്പെൻഡ് ചെയ്തു, അവരെ ഉടൻ ശ്രീലങ്കയിലേക്ക് തിരിച്ചുവിളിക്കും," എസ്‌എൽസി സെക്രട്ടറി മോഹൻ ഡി സിൽവ പ്രസ്താവനയിൽ പറഞ്ഞു.
അതേസമയം കാർഡിഫില്‍ നടന്ന അവസാന മത്സരത്തിലും 89 റണ്‍സിന് ലങ്ക പരാജയപ്പെട്ടിരുന്നു. മൂന്ന് പേരും ലങ്കയുടെ പ്ലേയിങ് ഇലവനിലുമുണ്ടായിരുന്നു. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ സമ്പൂര്‍ണ തോൽവിക്ക് പിന്നാലെ ഏകദിന മത്സരങ്ങള്‍ക്കുള്ള തയാറെടുപ്പിലാണ് ലങ്കൻ ടീം. ചൊവ്വാഴ്ച ഡർഹാമിലാണ് ഏകദിന പരമ്പരയ്ക്ക് തുടക്കമാകുന്നത്.