ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിൽ (Asian Games 2023) സ്വർണമെഡൽ നേടിയ ഇന്ത്യൻ വനിത ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ സ്വര്‍ണ നേട്ടം മഹത്തരമാണ്. അതില്‍ രാജ്യം ഏറെ ആഹ്ലാദിക്കുന്നുവെന്നും നരേന്ദ്ര മോദി പറഞ്ഞു (PM Modi congratulate Indian Women's Cricket team for winning a gold medal at Asian Games 2023)
"മികച്ച പ്രകടനം നടത്തിയാണ് ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം സ്വന്തമാക്കിയത്. ഏറെ മഹത്തരമായ ഈ നേട്ടത്തില്‍ രാജ്യം ആഹ്ലാദിക്കുന്നു. കഴിവും വൈദഗ്ധ്യവും കൂട്ടായ പ്രവർത്തനവും കൊണ്ട് കായികരംഗത്തും നമ്മുടെ പെൺമക്കൾ ത്രിവർണ്ണ പതാക ഉയർത്തിപ്പിടിക്കുകയാണ്. ഈ വലിയ വിജയത്തിന് വനിത ക്രിക്കറ്റ് ടീമിന് അഭിനന്ദനങ്ങൾ", പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.
![Modi congratulate Indian Women Cricket team Narendra Modi Indian Women Cricket team Asian Games 2023 ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീം നരേന്ദ്ര മോദി ഏഷ്യന്‍ ഗെയിസ് 2023 Smriti Mandhana സ്‌മൃതി മന്ദാന Minnu Mani](https://etvbharatimages.akamaized.net/etvbharat/prod-images/25-09-2023/19604237_indian_women.jpg)
ചൈനീസ് നഗരമായ ഹാങ്‌ചോയിലാണ് ഏഷ്യന്‍ ഗെയിംസ് അരങ്ങേറുന്നത്. വനിത ക്രിക്കറ്റിന്‍റെ ഫൈനലില്‍ ശ്രീലങ്കയെ 17 റണ്‍സിന് തകര്‍ത്താണ് ഇന്ത്യ സ്വര്‍ണം നേടിയത്. ഗെയിംസിന്‍റെ ചരിത്രത്തില്‍ ഇന്ത്യന്‍ വനിത ക്രിക്കറ്റ് ടീമിന്‍റെ കന്നി സ്വര്‍ണം കൂടിയാണിത്. മലയാളി താരം മിന്നു മണിയും (Minnu Mani) ഇന്ത്യന്‍ സ്‌ക്വാഡിന്‍റെ ഭാഗമാണ്.
മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 116 റണ്‍സായിരുന്നു നേടിയിരുന്നത്. സ്‌മൃതി മന്ദാന Smriti Mandhana (45 പന്തുകളില്‍ 46), ജമീമ റോഡ്രിഗസ് (40 പന്തുകളില്‍ 42) എന്നിവരാണ് ടീമിനായി തിളങ്ങിയത്. പുറത്തായ മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം തൊടാനായില്ല.
16.4 ഓവറില്‍ 102 റണ്‍സ് എന്ന മികച്ച നിലയില്‍ നിന്ന ഇന്ത്യയ്‌ക്ക് അവസാന 20 പന്തുകളില്‍ നാല് വിക്കറ്റ് നഷ്‌ടപ്പെട്ടപ്പോള്‍ 14 റണ്‍സ് മാത്രമാണ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ക്കാന്‍ കഴിഞ്ഞത്. ശ്രീലങ്കയ്‌ക്കായി സുഗന്ധിക പ്രിയ കുമാരി, ഉദേഷിക പ്രബോധനി, ഇനോക രണവീര എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്‌ത്തി.
മറുപടിക്കിറങ്ങിയ ലങ്കന്‍ ടീമിന് നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റിന് 97 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. 22 പന്തില്‍ 25 റണ്‍സെടുത്ത ഹാസിനി പെരേരയാണ് ടീമിന്‍റെ ടോപ് സ്‌കോറര്‍. നിലാക്ഷി ഡി സിൽവയെ (34 പന്തില്‍ 23), ഒഷാദി രണസിംഗ (26 പന്തില്‍ 19 ), ക്യാപ്റ്റന്‍ ചമാരി അട്ടപ്പട്ടു (12 പന്തില്‍ 12) എന്നിവരാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. ഇന്ത്യയ്‌ക്കായി ടിറ്റാസ് സധു (Titas Sadhu) നാല് ഓവറില്‍ വെറും ആറ് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി.