കറാച്ചി: ഈ വര്‍ഷത്തെ ഏഷ്യ കപ്പിന്‍റെ വേദി സംബന്ധിച്ച അനിശ്ചിതത്വം നിലനില്‍ക്കുകയാണ്. ടൂര്‍ണമെന്‍റിന്‍റെ അതിഥേയത്വം ആദ്യം പാകിസ്ഥാന് അനുവദിച്ചിരുന്നു. എന്നാല്‍ സുരക്ഷ കാരണങ്ങളാല്‍ പാകിസ്ഥാനിലേക്കില്ലെന്നാണ് ബിസിസിഐയുടെ നിലപാട്.
ഇതോടെ ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കില്ലെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും അറിയിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ യോഗവും ഏഷ്യ കപ്പ് വേദിയില്‍ തീരുമാനമാവാതെയാണ് പിരിഞ്ഞത്. ഇപ്പോഴിതാ ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം കമ്രാന്‍ അക്‌മല്‍.
ഇന്ത്യ ഏഷ്യ കപ്പിന് വന്നില്ലെങ്കിൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിനായി പാക് ടീം ഇന്ത്യയിലേക്ക് പോകേണ്ടന്നാണ് കമ്രാൻ അക്‌മൽ പറഞ്ഞിരിക്കുന്നത്. പാക് ടീം ലോക ചാമ്പ്യന്മാരാവുകയും ലോക റാങ്കിങ്ങില്‍ ഒന്നാമതെത്തുകയും ചെയ്‌തിട്ടുണ്ട്. തങ്ങളും അഭിമാനമുള്ളവരാണെന്നും അക്‌മല്‍ പറഞ്ഞു.
"ഏഷ്യ കപ്പിന് വരാൻ ഇന്ത്യ സമ്മതിക്കുന്നില്ലെങ്കിൽ, ഐസിസിയും പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡും എന്തുതന്നെ തീരുമാനിച്ചാലും, 2023ലെ ഏകദിനകപ്പ് കളിക്കാന്‍ പാകിസ്ഥാന്‍ ഇന്ത്യയിലേക്ക് പോകരുത്.
ഞങ്ങളും അഭിമാനമുള്ളവരാണ്. ഞങ്ങളും ലോക ചാമ്പ്യന്മാരാണ്. പാകിസ്ഥാൻ ടീം എല്ലാ ഫോർമാറ്റുകളിലും റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്. ചാമ്പ്യൻസ് ട്രോഫിയും ടി20 ലോകകപ്പും നേടിയിട്ടുണ്ട്. എന്നാല്‍ അത്യന്തികമായി ഇത് ഐസിസിയുടെയോ പിസിബിയുടെയോ ബിസിസിഐയുടെയോ കൈയിലല്ല.
രണ്ട് ഗവൺമെന്‍റുകൾക്കിടയിലുള്ള വിഷയമാണ്. ഇരു ഗവണ്‍മെന്‍റുകളും ഇതേ നിലപാട് തുടര്‍ന്നാല്‍ ഇരു ടീമുകളും പരസ്‌പരം അടുത്ത് പോകില്ല. എന്താണ് സംഭവിക്കുന്നതെന്ന് നമുക്ക് കാത്തിരുന്നു കാണേണ്ടതുണ്ട്", കമ്രാൻ അക്‌മൽ പറഞ്ഞു.
ALSO READ: മൂന്നാം ടെസ്റ്റിന് 100% റെഡി; കാമറൂണ്‍ ഗ്രീൻ മടങ്ങിയെത്തുന്നു, ഓസ്‌ട്രേലിയക്ക് ആശ്വാസം