മുംബൈ: ഐപിഎല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെതിരെ ഉദിച്ചുയര്‍ന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ബ്രാബോണ്‍ സ്റ്റേഡിയത്തില്‍ 72 പന്തുകള്‍ ബാക്കി നിര്‍ത്തി ഒമ്പത് വിക്കറ്റിനാണ് ഹൈദരാബാദ് ബാംഗ്ലൂരിനെ തകര്‍ത്തത്. സീസണില്‍ ആദ്യ രണ്ട് മത്സരങ്ങളും തോറ്റ് തുടങ്ങിയ ഹൈദരാബാദിന്‍റെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.
ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂര്‍ ഉയര്‍ത്തിയ 69 റണ്‍സ് വിജയ ലക്ഷ്യം എട്ടോവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഹൈദരാബാദ് മറികടക്കുകയായിരുന്നു. 28 പന്തില്‍ എട്ട് ഫോറും ഒരു സിക്‌സും സഹിതം 47 റണ്‍സെടുത്ത അഭിഷേക് ശര്‍മായാണ് ഹൈദരാബാദിന്‍റെ വിജയം എളുപ്പമാക്കിയത്. പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ (16 പന്തില്‍ 17), രാഹുല്‍ ത്രിപാഠി (3 പന്തില്‍ 7) എന്നിവാണ് സംഘത്തിന്‍റെ വിജയം ഉറപ്പിച്ചത്. ബാംഗ്ലൂരിനായി ഹര്‍ഷല്‍ പട്ടേല്‍ ഒരു വിക്കറ്റ് നേടി.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ബാംഗ്ലൂര്‍ 16 ഓവറില്‍ 68 റണ്‍സിന് പുറത്താവുകയായിരുന്നു. തുടക്കം തൊട്ട് തകര്‍ത്തെറിഞ്ഞ ഹൈദരാബാദ് ബൗളര്‍മാര്‍ക്കെതിരെ ബാംഗ്ലൂരിന്‍റെ പേര് കേട്ട ബാറ്റിങ് നിര മുട്ട് മടക്കുകയായിരുന്നു. 20 പന്തില്‍ 15 റണ്‍സെടുത്ത സുയാഷ് പ്രഭുദേശായിയാണ് ബംഗ്ലൂരിന്‍റെ ടോപ് സ്‌കോറര്‍.
ഗ്ലെൻ മാക്‌സ്‌വെലാണ് (11 പന്തില്‍ 12) രണ്ടക്കം കണ്ട മറ്റൊരു താരം. ഫാഫ് ഡു പ്ലെസിസ് (5), അനൂജ് റാവത്ത് (0), വിരാട് കോലി (0), ഷഹബാസ് അഹമ്മദ് (7), ദിനേശ് കാർത്തിക് (0), വാനിന്ദു ഹസരങ്ക(8), ഹർഷൽ പട്ടേൽ(4), മുഹമ്മദ് സിറാജ് (2) എന്നിവര്‍ തീര്‍ത്തും നിരാശപ്പെടുത്തി.
ജോഷ് ഹെയ്‌സല്‍വുഡ് (3) പുറത്താവാതെ നിന്നു. മാർക്കോ ജാൻസൻ (4 ഓവറില്‍ 25 റണ്‍സിന് മൂന്ന് വിക്കറ്റ് ), ടി. നടരാജന്‍ (3 ഓവറില്‍ 10 റണ്‍സിന് മൂന്ന് വിക്കറ്റ് ) എന്നിവര്‍ ചേര്‍ന്നാണ് ബാംഗ്ലൂരിനെ തകര്‍ത്തത്. ജഗദീശ സുചിത് രണ്ട് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ഭുവനേശ്വർ കുമാർ, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.
വിജയത്തോടെ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ രണ്ടാം സ്ഥാനത്തെത്താനും ഹൈദരാബാദിനായി. ഏഴ് മത്സരങ്ങളില്‍ 10 പോയന്‍റുമായാണ് സംഘം രണ്ടാം സ്ഥാനത്തെത്തിയത്. ഇത്രയും പോയിന്‍റുള്ള രാജസ്ഥാന്‍ റോയല്‍സിനെയാണ് ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്.