ന്യൂഡല്‍ഹി : ഐപിഎല്ലിന്‍റെ ഇടവേളയ്‌ക്ക് ശേഷം ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്കുള്ള ഒരുക്കത്തിലാണ് ഇന്ത്യയുടെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ റിഷഭ് പന്ത്. മറ്റൊരു വിക്കറ്റ് കീപ്പര്‍ ബാറ്ററായ വെറ്ററന്‍ താരം ദിനേഷ് കാര്‍ത്തിക്കും പ്രോട്ടീസിനെതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം പിടിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയുടെ മുൻനിര വിക്കറ്റ് കീപ്പർ ബാറ്റർ എന്ന നിലയിൽ തന്‍റെ സ്ഥാനം പന്ത് നിലനിര്‍ത്തുമെന്ന് ഉറപ്പാണ്.
രോഹിത് ശർമയ്ക്ക് വിശ്രമം അനുവദിച്ചതിനാൽ കെഎൽ രാഹുലാണ് പ്രോട്ടീസിനെതിരെ ഇന്ത്യയെ നയിക്കുന്നത്. പരമ്പരയിലെ വൈസ് ക്യാപ്റ്റന്‍ കൂടിയാണ് പന്ത്. തുടക്കത്തില്‍ നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയെങ്കിലും അന്താരാഷ്ട്ര ക്രിക്കറ്റിൽ തന്‍റെ വിക്കറ്റ് കീപ്പിങ് കഴിവുകൾ താരം ഗണ്യമായി മെച്ചപ്പെടുത്തിയിരുന്നു.
ഇപ്പോഴിതാ താന്‍ എങ്ങനെയാണ് വിക്കറ്റ് കീപ്പിങ്ങിലേക്ക് എത്തിയതെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് താരം. "ഓരോ കളിയിലും എന്‍റെ 100 ശതമാനം നൽകാൻ ഞാൻ ശ്രമിക്കുന്നു. ഞാൻ എപ്പോഴും ഒരു വിക്കറ്റ് കീപ്പർ ബാറ്ററായിരുന്നു. കുട്ടിക്കാലത്ത് ഞാൻ വിക്കറ്റ് കീപ്പിങ് ചെയ്യാൻ തുടങ്ങി. എന്‍റെ അച്ഛനും ഒരു വിക്കറ്റ് കീപ്പർ ആയിരുന്നു. അങ്ങനെയാണ് ഞാൻ വിക്കറ്റ് കീപ്പിങ്ങിലേക്കെത്തിയത്" - പന്ത് പറഞ്ഞു.
ഐപിഎല്ലിന്‍റെ 15ാം പതിപ്പില്‍ പന്ത് നയിച്ച ഡല്‍ഹി ക്യാപിറ്റല്‍സ് പ്ലേ ഓഫിലെത്താതെ പുറത്തായിരുന്നു. അവസാന ഗ്രൂപ്പ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടേറ്റ തോല്‍വിയാണ് ഡല്‍ഹിക്ക് തിരിച്ചടിയായത്. മത്സരത്തില്‍ ക്യാപ്റ്റനെന്ന നിലയിൽ പന്തിന്‍റെ ചില തീരുമാനങ്ങള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.
also read: ഭാവിയെന്തായാലും, ചരിത്രത്തില്‍ നദാല്‍ സ്ഥാനമുറപ്പിച്ച് കഴിഞ്ഞു
അതേസമയം അഞ്ച് ടി20 മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ പ്രോട്ടീസിനെതിരെ കളിക്കുക. ആദ്യ മത്സരം ജൂൺ ഒമ്പതിന് അരുണ്‍ ജെയ്‌റ്റ്‌ലി സ്‌റ്റേഡിയത്തിലാണ് അരങ്ങേറുക. കട്ടക് (ജൂൺ 12), വിശാഖപട്ടണം (ജൂൺ 14), രാജ്‌കോട്ട് (ജൂൺ 17), ബെംഗളൂരു (ജൂൺ 19) എന്നീ വേദികളിലാണ് പരമ്പരയിലെ മറ്റ് മത്സരങ്ങള്‍ നടക്കുക.