ജൊഹാനസ്ബര്‍ഗ്: ഇന്ത്യയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് 27 റണ്‍സിന്‍റെ നിര്‍ണായക ലീഡ്. ഇന്ത്യയുടെ ഒന്നാം ഇന്നിങ്സ് സ്‌കോറായ 202 റണ്‍സിന് മറുപടിക്കിറങ്ങിയ പ്രോട്ടീസ് 229 റണ്‍സിനാണ് പുറത്തായത്.
മത്സരത്തിന്‍റെ രണ്ടാം ദിനം ഒരു വിക്കറ്റ് നഷ്ടത്തില്‍ 35 റണ്‍സെന്ന നിലയില്‍ ഒന്നാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച പ്രോട്ടീസിനെ ശാര്‍ദുല്‍ താക്കൂറാണ് തകര്‍ത്തത്. 17.5 ഓവറില്‍ ഏഴ് വിക്കറ്റാണ് താരം വീഴ്‌ത്തിയത്. താരത്തിന്‍റെ കരിയറിലെ മികച്ച പ്രകടനമാണിത്. മുഹമ്മദ് ഷമി രണ്ടും, ജസ്‌പ്രീത് ബുംറ ഒരു വിക്കറ്റും നേടി.
118 പന്തില്‍ 62 നേടിയ കീഗൻ പീറ്റേഴ്സണാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 60 പന്തില്‍ 51 റണ്‍സെടുത്ത തെംബ ബാവുമയും വാലറ്റത്ത് ചെറുത്ത് നില്‍പ്പ് നടത്തിയ മാർക്കോ ജാൻസൺ (21), കേശവ് മഹാരാജ് (21) എന്നിവരുടെ ലീഡ് നേടുന്നതില്‍ നിര്‍ണായകമായി.
ഡീൻ എൽഗാര്‍ (28), എയ്ഡന്‍ മാര്‍ക്രം (7), റസ്സി വാന്‍ ഡെര്‍ ദസ്സന്‍ (1) കൈല്‍ വെറെയ്ന്‍ (21), കഗിസോ റബാദ (0), ലുംഗി എന്‍ഗിഡി (0) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഡ്യൂവാന്‍ ഒലിവിയർ (1) പുറത്താവാതെ നിന്നു.
അതേസമയം ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയെ നാല് വിക്കറ്റ് നേടിയ മാർക്കോ ജാൻസൺ, മൂന്ന് വീതം വിക്കറ്റുകള്‍ നേടിയ കഗിസോ റബാദ, ഡ്യൂവാന്‍ ഒലിവിയർ എന്നിവര്‍ ചേര്‍ന്നാണ് തകര്‍ത്തത്.
133 പന്തില്‍ 50 റണ്‍സെടുത്ത ക്യാപ്റ്റന്‍ കെഎല്‍ രാഹുലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വാലറ്റത്ത് ആര്‍ അശ്വിന്‍റെ ചെറുത്ത് നില്‍പ്പാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. 50 പന്തില്‍ 46 റണ്‍സാണ് താരത്തിന്‍റെ സമ്പാദ്യം.