ലഖ്‌നൗ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയെ കുഞ്ഞന്‍ സ്‌കോറില്‍ എറിഞ്ഞൊതുക്കി ഇംഗ്ലണ്ട്. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാന്‍ ഇറങ്ങിയ ഇന്ത്യയ്‌ക്ക് നിശ്ചിത 50 ഓവറില്‍ 9 വിക്കറ്റ് നഷ്‌ടത്തില്‍ 229 റണ്‍സാണ് നേടാന്‍ കഴിഞ്ഞത് (India vs England Score Updates).
സെന്‍സിബിള്‍ ഇന്നിങ്‌സ് കളിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്‌ക്ക് (Rohit Sharma) കെഎല്‍ രാഹുല്‍ നല്‍കിയ പിന്തുണയും വാലറ്റക്കാരെ കൂട്ടുപിടിച്ച് സൂര്യകുമാര്‍ യാദവ് നടത്തിയ പോരാട്ടവുമാണ് ഇന്ത്യയെ വമ്പന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. 101 പന്തില്‍ 10 ബൗണ്ടറികളും മൂന്ന് സിക്‌സും സഹിതം 87 റണ്‍സാണ് രോഹിത് അടിച്ചത്. സൂര്യകുമാര്‍ യാദവ് 46 പന്തില്‍ 49 റണ്‍സ് നേടിയപ്പോള്‍ 58 പന്തില്‍ 39 റണ്‍സാണ് കെഎല്‍ രാഹുല്‍ കണ്ടെത്തിയത്.
ഇംഗ്ലണ്ടിനായി ഡേവിഡ് വില്ലി മൂന്ന് വിക്കറ്റുകള്‍ വീഴ്‌ത്തി. ക്രിസ് വോക്‌സ്, ആദില്‍ റഷീദ് എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുണ്ട്. അപരാജിത കുതിപ്പുമായി ഇംഗ്ലീഷ് പരിക്ഷയ്‌ക്കിറങ്ങിയ ഇന്ത്യയ്‌ക്ക് തുടക്കം തന്നെ തിരിച്ചടിയേറ്റു. സ്‌കോര്‍ ബോര്‍ഡില്‍ 26 റണ്‍സ് മാത്രം നില്‍ക്കെ നാലാം ഓവറിന്‍റെ അവസാന പന്തില്‍ ശുഭ്‌മാന്‍ ഗില്‍ പുറത്ത്.
13 പന്തില്‍ 9 റണ്‍സ് മാത്രമെടുത്ത ഗില്ലിനെ ക്രിസ് വോക്‌സ് ബൗള്‍ഡാക്കി. തുടര്‍ന്നെത്തിയ വിരാട് കോലി ഒമ്പത് പന്തുകള്‍ നേരിട്ടുവെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങി. ഡേവിഡ് വില്ലിയുടെ പന്തില്‍ ബെന്‍സ്റ്റോക്‌സിന്‍റെ കയ്യിലാണ് കോലി അവസാനിച്ചത്.
ശ്രേയസ് അയ്യര്‍ക്കും പിടിച്ച് നില്‍ക്കാന്‍ കഴിയാതെ വന്നതോടെ 11.5 ഓവറില്‍ 40ന് മൂന്ന് എന്ന നിലയിലേക്ക് ഇന്ത്യ തകര്‍ന്നു. ആദ്യ ഓവര്‍ മെയ്‌ഡനാക്കിയ രോഹിത് തുടര്‍ന്ന് തകര്‍പ്പന്‍ അടികളുമായി കളം നിറഞ്ഞിരുന്നു. എന്നാല്‍ ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിഞ്ഞതോടെ താരത്തിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു.
അഞ്ചാം നമ്പറിലെത്തിയ കെഎല്‍ രാഹുലിനൊപ്പം ഏറെ ശ്രദ്ധയോടെയാണ് ഹിറ്റ്‌മാന്‍ ഇന്നിങ്‌സ് മുന്നോട്ട് നയിച്ചത്. മികച്ച രീതിയില്‍ പോവുകയായിരുന്ന ഈ കൂട്ടുകെട്ട് 31-ാം ഓവറിന്‍റെ രണ്ടാം പന്തില്‍ രാഹുലിനെ മടക്കി ഡേവിഡ് വില്ലി പൊളിച്ചു. 58 പന്തില്‍ 39 റണ്‍സെടുത്ത രാഹുലിനെ ജോണി ബെയര്‍സ്റ്റോ കയ്യിലൊതുക്കി.
91 റണ്‍സാണ് നാലാം വിക്കറ്റില്‍ രോഹിത്- രാഹുല്‍ സഖ്യം ചേര്‍ത്തത്. സൂര്യകുമാര്‍ യാദവിനൊപ്പം 33 റണ്‍സ് ചേര്‍ത്തതിന് ശേഷം രോഹിത്തും വീണു. ആദില്‍ റഷീദിനെ അതിര്‍ത്തി കടത്താന്‍ ശ്രമിച്ച രോഹിത്തിനെ ലിയാം ലിവിംഗ്‌സ്റ്റൺ പിടികൂടി. രവീന്ദ്ര ജഡേജ (13 പന്തില്‍ 8), മുഹമ്മദ് ഷമി (5 പന്തില്‍ 1) എന്നിവര്‍ക്ക് പിടിച്ച് നില്‍ക്കാനായില്ല.
ഇതോടെ 41.2 ഓവറില്‍ ഏഴിന് 183 റണ്‍സ് എന്ന നിലയിലേക്ക് ഇന്ത്യ കൂപ്പുകുത്തി. ജസ്‌പ്രീത് ബുംറയ്‌ക്കൊപ്പം ഇന്ത്യയെ 200 കടത്തിയതിന് തൊട്ടു പിന്നാലെ സൂര്യയും മടങ്ങി. ഡേവിഡ് വില്ലിയുടെ പന്തില്‍ ക്രിസ് വോക്‌സ് ക്യാച്ചെടുക്കുകയായിരുന്നു. ഒമ്പതാം വിക്കറ്റില്‍ കുല്‍ദീയ് യാദവിനൊപ്പം (13 പന്തില്‍ 9) 21 റണ്‍സ് ചേര്‍ത്ത ബുംറ (25 പന്തില്‍ 16) അവസാന പന്തില്‍ റണ്ണൗട്ടായി.
ഇന്ത്യ (പ്ലേയിങ് ഇലവൻ): രോഹിത് ശർമ (സി), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ, സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് (പ്ലേയിങ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലാൻ, ജോ റൂട്ട്, ബെൻ സ്‌റ്റോക്‌സ്, ജോസ് ബട്ട്‌ലർ (സി), ലിയാം ലിവിംഗ്‌സ്റ്റൺ, മോയിൻ അലി, ക്രിസ് വോക്‌സ്, ഡേവിഡ് വില്ലി, ആദിൽ റഷീദ്, മാർക്ക് വുഡ്.