ദുബൈ: പാകിസ്ഥാനെതിരായ മത്സരത്തിനിടെ ഷഹീന്‍ അഫ്രീദിയുടെ പന്ത് തോളില്‍ കൊണ്ടതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ഹാര്‍ദിക് പാണ്ഡ്യയെ സ്‌കാനിങ്ങിന് വിധേയനാക്കി. ബിസിസിഐയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ താരത്തിന്‍റെ പരിക്ക് എത്രത്തോളം ഗുരുതരമാണെന്ന് വ്യക്തമല്ല.
ഹര്‍ദിക്കിന് പകരം ഇഷാന്‍ കിഷനാണ് ഫീല്‍ഡ് ചെയ്യാനിറങ്ങിയത്. ആദ്യ ഇന്നിങ്സില്‍ എട്ട് പന്തില്‍ 11 റണ്‍സെടുത്ത താരം പുറത്തായിരുന്നു. അതേസമയം തോളിനേറ്റ പരിക്കിനെ തുടര്‍ന്ന് ദീര്‍ഘനാളായി താരം ടീമിന് പുറത്തായിരുന്നു. പരിക്ക് മാറി തിരിച്ചെത്തിയെങ്കിലും ഐപിഎല്ലിലടക്കം താരം പന്തെറിഞ്ഞിരുന്നില്ല.
also read: ദുബൈയില്‍ പാക് പടയോട്ടം; ലോകകപ്പ് വേദിയിൽ ഇന്ത്യയ്ക്ക് പാകിസ്ഥാനോട് ആദ്യ തോൽവി
അതേസമയം മത്സരത്തില്‍ ഇന്ത്യയെ പാക്കിസ്ഥാന്‍ 10 വിക്കറ്റിന് പരാജയപ്പെടുത്തിയിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ അനായാസ ജയം സ്വന്തമാക്കുകയായിരുന്നു.