സൂറത്ത്: ഇന്ത്യന്‍ പേസ് ബോളർ ജസ്പ്രീത് ബൂമ്രയോട് രഞ്ജി ട്രോഫി മത്സരങ്ങൾ ഒഴിവാക്കാന്‍ ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി ആവശ്യപെട്ടതായി സൂചന. അന്താരാഷ്‌ട്ര ഏകദിന, ട്വന്‍റി മത്സരങ്ങളില്‍ കളിക്കുന്നതിന്‍റെ ഭാഗമായി താരത്തോട് വൈറ്റ് ബോളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ വാർത്താ ഏജന്‍സിയോട് പറഞ്ഞു.
![Sourav Ganguly Jasprit Bumrah Indian cricket team Ranji Trophy സൗരവ് ഗാംഗുലി വാർത്ത ജസ്‌പ്രീത് ബൂമ്ര വാർത്ത](https://etvbharatimages.akamaized.net/etvbharat/prod-images/bumrah25122019_0_2512newsroom_1577258928_1070.jpeg)
ലാലാഭായി കോണ്‍ട്രാക്‌ടർ സ്‌റ്റേഡിയത്തില്‍ ബുധനാഴ്ച ആരംഭിച്ച രഞ്ജി ട്രോഫി മത്സരത്തില്‍ ബൂമ്ര പങ്കെടുത്തിരുന്നില്ല. കേരളത്തിനെതിരെ നടക്കുന്ന മത്സരത്തില്‍ ഗുജറാത്തിനായി താരം പന്തെറിയുമെന്നായിരുന്നു നേരത്തെ പ്രതീക്ഷിച്ചിരുന്നത്. പുറത്ത് പരിക്കേറ്റതിനെ തുടർന്ന് ഏറെ കാലമായി താരം കളിക്കളത്തില്‍ നിന്നും വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച വെസ്‌റ്റ് ഇന്‍ഡീസ് പര്യടനത്തെ തുടർന്നാണ് ബൂമ്ര പരിക്കേറ്റ് കളം വിട്ടത്. പരിക്ക് ഭേദമായതിനെ തുടർന്ന് താരത്തോട് ഫിറ്റ്നസ് തെളിയിക്കുന്നതിന്‍റെ ഭാഗമായി രഞ്ജി ട്രോഫി കളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
വെസ്‌റ്റ് ഇന്‍ഡീസിനെതിരെ വിശാഖപട്ടണത്ത് നടന്ന ഏകദിന മത്സരത്തിന് മുന്നോടിയായി ബൂമ്ര നെറ്റ്സില്‍ പന്തെറിയാന്‍ എത്തിയിരുന്നു. അന്ന് ടീം ഫിസിയോയും പരിശീലകനും താരത്തിന് പച്ചക്കൊടി കാണിച്ചിരുന്നു.
അടുത്ത മാസം ആരംഭിക്കുന്ന ട്വന്‍റി-20, ഏകദിന മത്സരങ്ങൾക്കുള്ള ഇന്ത്യന്‍ ടീമില്‍ ബൂമ്രയെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജനുവരി അഞ്ചിന് ശ്രീലങ്കക്ക് എതിരെയാണ് ട്വന്‍റി-20 മത്സരങ്ങളും 14ന് ഓസ്‌ട്രേലിയക്ക് എതിരെ ഏകദിന മത്സരങ്ങളും ആരംഭിക്കും. അതിന് ശേഷം ഇന്ത്യയുടെ ന്യൂസിലാന്‍റ് പര്യടനം ആരംഭിക്കും. അഞ്ച് ട്വന്‍റി-20 മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും രണ്ട് ടെസ്‌റ്റ് മത്സരങ്ങളും ഉൾപ്പെടുന്നതാണ് പരമ്പര. നേരത്തെ ഓസ്ട്രേലിയക്ക് എതിരായ ഏകദിന മത്സരങ്ങളിലാവും ബ്രൂമ്രയുടെ തിരിച്ചുവരവെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.