മുംബൈ; ആഭ്യന്തര ക്രിക്കറ്റില്‍ കഴിവു തെളിയിക്കുന്നവർക്കാണ് ഇന്ത്യൻ ടീമില്‍ സ്ഥാനം ലഭിക്കുക. അങ്ങനെയെങ്കില്‍ ആ സ്ഥാനം തനിക്ക് വേണമെന്നാണ് ഇന്ത്യൻ ക്രിക്കറ്റിലെ 'വണ്ടർ കിഡ്' എന്നറിയപ്പെട്ടിരുന്ന സർഫറാസ് ഖാൻ പറയുന്നത്. സർഫറാസ് വെറുതെ പറയുന്നതല്ല, അത് ബാറ്റ് കൊണ്ട് തെളിയിക്കുകയും ചെയ്തു. രഞ്ജി ട്രോഫിയില്‍ തകർപ്പൻ പ്രകടനമാണ് സർഫറാസ് കാഴ്ചവെയ്ക്കുന്നത്. ഉത്തർപ്രദേശിനെതിരായ മത്സരത്തില്‍ ട്രിപ്പിൾ സെഞ്ച്വറി നേടി ഒരു മുംബൈ ബാറ്റ്സ്മാന്‍റെ പേരിലെ റെക്കോർഡ് സ്വന്തമാക്കിയ സർഫറാസ് അടുത്ത മത്സരത്തില്‍ ഹിമാചല്‍ പ്രദേശിനെതിരെ ഇരട്ട സെഞ്ച്വറിയുമായി പുറത്താകാതെ നില്‍ക്കുകയാണ്.
![Ranji Trophy high points: Sarfaraz Khan's double ton, Ravi Yadav's unique hat-trick](https://etvbharatimages.akamaized.net/etvbharat/prod-images/ranji-match_2701newsroom_1580140602_468.jpg)
ഏകദിന ശൈലിയില്‍ തകർത്തടിച്ചു മുന്നേറുന്ന സർഫറാസ് 199 പന്തിലാണ് ഇരട്ട സെഞ്ച്വറി തികച്ചത്. നാല് സിക്സും 32 ഫോറുമാണ് സർഫറാസ് ഇന്നിംഗ്സിനൊപ്പം കൂട്ടിച്ചേർത്തു. കഴിഞ്ഞ മത്സരത്തില്‍ 397പന്തില്‍ 301 റൺസുമായി സർഫറാസ് പുറത്താകാതെ നിന്നിരുന്നു. രണ്ട് മത്സരത്തിലും ആദ്യ നാല് വിക്കറ്റുകൾ നഷ്ടമായി മുംബൈ തകർച്ചയെ നേരിട്ടപ്പോഴാണ് സർഫറാസ് രക്ഷകനായി അവതരിച്ചത്. 2009ല്‍ രോഹിത് ശർമ ട്രിപ്പിൾ സെഞ്ച്വറി നേടിയ ശേഷം ഒരു പതിറ്റാണ്ട് പിന്നിടുമ്പോഴാണ് ഒരു മുംബൈ ബാറ്റ്സ്മാൻ ട്രിപ്പിൾ സെഞ്ച്വറി തികച്ചത്. 2014, 2016 അണ്ടർ-19 ലോകകപ്പുകളില്‍ ഇന്ത്യയ്ക്കായി കളിച്ച സർഫറാസ് ഖാൻ ഇന്ത്യൻ ക്രിക്കറ്റിലെ വണ്ടർ കിഡായാണ് അറിയപ്പെടുന്നത്. ഐപിഎല്ലില്‍ 2015ല്‍ ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്സിനായി കളിച്ച സർഫറാസ് ഐപിഎല്ലിലെ ഏറ്റവും പ്രായം കുറഞ്ഞ താരവുമായിരുന്നു.
![Ranji Trophy high points: Sarfaraz Khan's double ton, Ravi Yadav's unique hat-trick](https://etvbharatimages.akamaized.net/etvbharat/prod-images/ravi_2701newsroom_1580140602_988.jpg)