തിരുവനന്തപുരം: കേരള മുൻ രഞ്ജി ട്രോഫി ക്യാപ്റ്റൻ കെ.എൻ അനന്തപത്മനാഭൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്‍റെ അമ്പയർമാരുടെ പാനലിൽ. 2006 ൽ ബിസിസിഐ അമ്പയറിങ് പരീക്ഷ പാസായ അനന്തപത്മനാഭൻ 71 രഞ്ജി ട്രോഫി മത്സരങ്ങൾ, വിജയ് ഹസാരെ ട്രോഫി, 24 ഐ.പി.എൽ മത്സരങ്ങൾ, സൈയ്ദ് മുഷ്താഖ് അലി ട്രോഫി തുടങ്ങിയ മത്സരങ്ങൾ നിയന്ത്രിച്ചിട്ടുണ്ട്. കേരളത്തിൽ നിന്ന് അന്താരാഷ്ട്ര അമ്പയർ പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന നാലാമത്തെ മലയാളിയാണ് കെഎൻ അനന്തപത്മനാഭൻ. ജോസ് കുരിശിങ്കൽ, ഡോ.കെ.എൻ രാഘവൻ, എസ്. ദണ്ഡപാണി എന്നിവരാണ് മറ്റു മലയാളികൾ.
1998 മുതല്‍ 2004 വരെ കേരള ടീം അംഗമായിരുന്ന അനന്തപത്മനാഭൻ ലെഗ്‌സ്പിന്നറും ബാറ്റ്സ്മാനുമായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനം നടത്തിയിട്ടും അനന്തപത്മനാഭൻ ഒരിക്കല്‍ പോലും ഇന്ത്യൻ സീനിയർ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടില്ല. അൻപതാം വയസിലാണ് തിരുവനന്തപുരം സ്വദേശിയായ അനന്തപത്മനാഭൻ അന്താരാഷ്ട്ര അമ്പയർമാരുടെ പാനലില്‍ അംഗമാകുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷൻ ഫേസ് ബുക്ക് പേജിലാണ് ഇക്കാര്യം അറിയിച്ചത്.