ന്യൂഡല്‍ഹി: ഇന്ത്യന്‍ പേസർ ഇശാന്ത് ശർമ്മക്ക് രഞ്ജി ട്രോഫി മത്സരത്തിനിടെ പരിക്ക്. ഡല്‍ഹി അരുണ്‍ ജെയ്‌റ്റ്ലി സ്‌റ്റേഡിയത്തില്‍ വിദർഭക്ക് എതിരെ നടന്ന മത്സരത്തിലാണ് ഡല്‍ഹിയുടെ താരമായ ഇശാന്തിന് പരിക്കേറ്റത്. സന്ദർശകർക്ക് എതിരെ രണ്ടാമത്തെ ഇന്നിങ്ങ്സില്‍ മൂന്നാമത്തെ ഓവറില്‍ പന്തെറിയുമ്പോളാണ് കണങ്കാലിനാണ് പരിക്കേറ്റത്. ഇതേ തുടർന്ന് 31 വയസുള്ള താരം ടീം ഇന്ത്യയുടെ ന്യൂസിലാന്‍ഡ് പര്യടനത്തില്‍ കളിക്കുന്ന കാര്യം സംശയത്തിലായി. ന്യൂസിലാന്‍ഡിന് പര്യടനത്തിന്‍റെ ഭാഗമായുള്ള ഇന്ത്യന്‍ ടീമിന്‍റെ ആദ്യ മത്സരത്തിന് ഈ മാസം 24-ന് തുടക്കമാകും. രണ്ട് ടെസ്‌റ്റ് മത്സരങ്ങളും മൂന്ന് ഏകദിനങ്ങളും അഞ്ച് ടി 20യും ഉൾപ്പെടുന്നതാണ് ഇന്ത്യയുടെ പരമ്പര.
പരിക്ക് കാരണം താരത്തെ വിദർഭക്ക് എതിരായ രഞ്ജി ട്രേഫി മത്സരത്തില്‍ നിന്നും ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഒഴിവാക്കി. അതേസമയം കണങ്കാലിനേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് പ്രതീക്ഷിക്കുന്നതായി അസോസിയേഷന്‍ അധികൃതർ വാർത്താക്കുറിപ്പില്‍ വ്യക്തമാക്കി. ഇശാന്ത് ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ചികിത്സ തേടും. ഐസിസിയുടെ കണ്‍കഷന്‍ പ്രോട്ടോക്കോൾ പൂർത്തീകരിച്ച ശേഷമെ കളിക്കളത്തിലേക്ക് തിരിച്ചെത്താനാകൂ. ഡല്‍ഹിയില്‍ വിദർഭക്ക് എതിരെ ആദ്യ ഇന്നിങ്സില്‍ ഇഷാന്ത് 45 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്‌ത്തിയിരുന്നു. കഴിഞ്ഞ മൂന്ന് ടെസ്‌റ്റ് പരമ്പരകളിലായി ഇശാന്ത് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കഴിഞ്ഞ ഏഴ് മത്സരങ്ങളില്‍ നിന്നായി താരം 24 വിക്കറ്റുകൾ സ്വന്തമാക്കിയിരുന്നു.