കൊൽക്കത്ത: ഐപിഎൽ 2020 സീസണിലേക്കുള്ള താരലേലം കൊൽക്കത്തയിൽ സമാപിച്ചു. എട്ടു ടീമുകളിലെ 73 ഒഴിവിലേക്കായി നടത്തിയ ലേലത്തിൽ പേര് നല്‍കിയ 332 താരങ്ങളില്‍ 62 പേര്‍ക്ക് ടീമുകളില്‍ ഇടം കിട്ടി. 29 വിദേശ താരങ്ങളടക്കമുള്ള 62 പേര്‍ക്കായി 140 കോടി രൂപയാണ് ടീമുകള്‍ ചിലവഴിച്ചത്. ലേലത്തില്‍ ഓസ്‌ട്രേലിയന്‍ താരങ്ങള്‍ നേട്ടം കൊയ്‌തു. 15.5 കോടി രൂപയ്ക്ക് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്വന്തമാക്കിയ ഓസീസ് പേസ് ബോളർ പാറ്റ് കമ്മിൻസാണ് ഇത്തവണ ലേലത്തിലെ വിലകൂടിയ താരം. ഇതോടെ കമ്മിന്‍സ് ഐപില്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമായി.
10.75 കോടിക്ക് പഴയ തട്ടകമായ കിങ്സ് ഇലവൻ പഞ്ചാബിലേക്ക് തിരിച്ചെത്തിയ ഓസീസ് ഓൾറൗണ്ടർ ഗ്ലെൻ മാക്സ്‌വെല്‍ വിലയേറിയ താരങ്ങളുടെ പട്ടികയില്‍ രണ്ടാമതെത്തി. അതേസമയം അപ്രതീക്ഷിത നേട്ടം കൊയ്‌ത ഇന്ത്യന്‍ സ്‌പിന്നര്‍ പീയൂഷ് ചൗള ലേലത്തിലെ അത്ഭുത താരമായി 6.75 കോടി രൂപയ്ക്ക് ചെന്നൈ സൂപ്പർ കിങ്സാണ് ചൗളയെ സ്വന്തമാക്കിയത്. ഇന്ത്യന്‍ താരങ്ങളില്‍ എറ്റവും വില കിട്ടിയതും ഈ വെറ്ററന്‍ താരത്തിനാണ്. വരുൺ ചക്രവർത്തിയും (4 കോടിക്ക് കൊൽക്കത്തയിൽ) ലേലത്തിൽ നേട്ടം കൊയ്തു. റോബിൻ ഉത്തപ്പ, ജയ്ദേവ് ഉനദ്കട് എന്നിവരെ മൂന്നു കോടി രൂപ വീതം നൽകി രാജസ്ഥാൻ റോയൽസ് സ്വന്തമാക്കി.
ദക്ഷിണാഫ്രിക്കൻ താരം ക്രിസ് മോറിസ് (10 കോടി ,ആർസിബി), വെസ്റ്റിൻഡീസ് താരം ഷെൽഡൺ കോട്രൽ (8.5 കോടി, കിങ്സ് ഇലവൻ പഞ്ചാബ്), നേഥൻ കൂൾട്ടർനീൽ (8 കോടി, മുംബൈ ഇന്ത്യന്‍സ്), വെസ്റ്റിൻഡീസ് താരം ഷിമ്രോൺ ഹെറ്റ്മയർ (7.75 കോടി, ഡൽഹി), ഇംഗ്ലണ്ട് താരം സാം കറൻ (5.5 കോടി, ചെന്നൈ), ഇംഗ്ലണ്ട് നായകൻ ഒയിൻ മോർഗൻ (5.25 കോടി, കൊൽക്കത്ത), ഓസീസ് ക്യാപ്റ്റൻ ആരോൺ ഫിഞ്ച് (4.40 കോടി രൂപ, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂര്‍) എന്നിവരാണ് ലേലത്തില്‍ നേട്ടം കൊയ്‌ത മറ്റുള്ളവര്‍.
അതേസമയം, ലേലത്തിനുണ്ടായിരുന്ന കേരള രഞ്ജി താരങ്ങള്‍ക്ക് ടീമുകളില്‍ ഇടം കിട്ടിയില്ല. ജലജ് സക്സേന, സച്ചിൻ ബേബി, എസ്. മിഥുൻ, വിഷ്ണു വിനോദ് തുടങ്ങിയവരാണ് ലേലത്തിനുണ്ടായിരുന്നത്. ഹനുമ വിഹാരി, ചേതേശ്വർ പൂജാര, കോളിൻ ഇൻഗ്രാം, മാർട്ടിൻ ഗപ്ടിൽ, കാർലോസ് ബ്രാത്‌വയ്റ്റ്, ബെൻ കട്ടിങ്, മുസ്താഫിസുർ റഹ്മാൻ, യൂസഫ് പഠാൻ, ടിം സൗത്തി, ജെയ്സൻ ഹോൾഡർ, സ്റ്റ്യുവാർട്ട് ബിന്നി, ജയിംസ് ഫോക്നർ, എന്നിവര്‍ക്കും ആവശ്യക്കാര്‍ ഉണ്ടായിരുന്നില്ല.
പതിനൊന്ന് താരങ്ങളെ വിളിച്ചെടുത്ത രാജസ്ഥാന്‍ റോയല്‍സ് എറ്റവും കൂടുതല്‍ താരങ്ങളെ സ്വന്തമാക്കിയ ടീമായി. കിങ്സ് ഇലവൻ പഞ്ചാബും, കൊൽക്കത്ത നൈറ്റ് റൈഡേഴ്സും ഒമ്പത് താരങ്ങളെ സ്വന്തമാക്കിയപ്പോള്‍, റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂർ, ഡൽഹി ക്യാപിറ്റൽസ് എന്നീ ടീമുകള്‍ എട്ട് താരങ്ങളെ നേടി. സൺറൈസേഴ്സ് ഹൈദരാബാദ് ഏഴും മുംബൈ ഇന്ത്യൻസ് ആറും ചെന്നൈ സൂപ്പർ കിങ്സ് നാല് താരങ്ങളെയും ടീമിലെത്തിച്ചു.