ധാക്ക: ടെസ്‌റ്റ് മാച്ചില്‍ പിങ്ക് ബോൾ ഉപയോഗിച്ചുള്ള കളിക്കാനുള്ള ഇന്ത്യയുടെ പരിചയ കുറവ് ഗുണം ചെയ്യുമെന്ന് ബംഗ്ലാദേശ് പരിശീലകന്‍ റസല്‍ ഡൊമിങ്കോ. നവംബർ 22-ന് ഈഡന്‍ ഗാർഡനില്‍ ഇന്ത്യാ-ബംഗ്ലാദേശ് പകല്‍-രാത്രി ടെസ്‌റ്റ് മത്സരം ആരംഭിക്കുന്ന പശ്ചാത്തലത്തിലാണ് ഡോമിംഗോ ഇക്കാര്യം വ്യക്തമാക്കിയത്. പകല്‍-രാത്രി ടെസ്‌റ്റ് മത്സരങ്ങളില്‍ ബ്രൗണ്‍ ബോളിന് പകരം പിങ്ക് ബോളാണ് ഉപയോഗിക്കുക. ഇരു രാജ്യങ്ങളും തമ്മില്‍ ആരംഭിക്കാനിരിക്കുന്ന മൂന്ന് ടെസ്‌റ്റുകളുള്ള പരമ്പരയില്‍ രണ്ടാമത്തെ ടെസ്‌റ്റ് മാത്രമാണ് പകല്‍-രാത്രി വിഭാഗത്തില്‍ നടക്കുക.
എല്ലാ ഫോർമ്മാറ്റിലും മികച്ച പ്രകടനം കാഴ്ച്ചവെക്കുന്ന ഇന്ത്യന്‍ ടീം ലോക ടെസ്‌റ്റ് റാങ്കിങ്ങില്‍ ഒന്നാമതാണ്. എന്നാല്‍ പിങ്ക് ബോൾ ഉപയോഗിച്ചുള്ള കളിയില്‍ ഇരു ടീമുകൾക്കിടയിലും അനിശ്ചിതത്വമുണ്ടെന്നും ഡൊമിങ്കോ പറഞ്ഞു. ഒരു പരിശീലകന്‍ എന്ന നിലയില്‍ ഈഡൻ ഗാർഡനില്‍ വലിയ അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഏറെ പ്രതീക്ഷയോടെയാണ് പകല്‍-രാത്രി മത്സരത്തെ നോക്കി കാണുന്നത്. ഇരു ടീമുകൾക്കും പകല്‍-രാത്രി ടെസ്‌റ്റ് പുത്തന്‍ അനുഭവമാണ് നല്‍കുക. പിങ്ക് ബോൾ ഉപയോഗിച്ചുള്ള കളിയില്‍ മുന്നോരുക്കങ്ങൾ നടത്താത്തതിനാല്‍ വെല്ലുവിളികൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സ്വന്തം മണ്ണില്‍ തുടർച്ചയായി 11 ടെസ്റ്റ് മത്സരങ്ങളിലെ വിജയമെന്ന റെക്കോർഡുമായാണ് ഇന്ത്യ മത്സരത്തിന് ഇറങ്ങുന്നത്. നേരത്തെ നടന്ന ദക്ഷിണാഫ്രിക്കെതിരായ ടെസ്റ്റ് പരമ്പര ഇന്ത്യ തൂത്തുവാരുകയും ചെയ്തിരുന്നു.