ദുബായ് : ഏഷ്യ കപ്പ് ക്രിക്കറ്റില്‍ ഗ്രൂപ്പ് എയിലെ ആദ്യ മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന് ഇന്ത്യയ്ക്കും പാകിസ്ഥാനും പിഴ ശിക്ഷ. മാച്ച് ഫീയുടെ 40 ശതമാനമാണ് പിഴ ചുമത്തിയിരിക്കുന്നത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ട് ഓവറുകള്‍ വീതം പിന്നിലായിരുന്നുവെന്നാണ് മാച്ച് റഫറി കണ്ടെത്തിയിരിക്കുന്നത്.
ഐസിസി പെരുമാറ്റച്ചട്ടത്തിന്‍റെ ആർട്ടിക്കിൾ 2.22 അനുസരിച്ചുള്ള കുറ്റമാണിത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമും കുറ്റം സമ്മതിച്ചിട്ടുണ്ട്. അതിനാൽ ഔപചാരിക വാദം കേൾക്കലുണ്ടാവില്ല.
also read: Asia Cup : 'സഹോദരാ നന്നായി കളിച്ചു' ; ഹാര്‍ദിക്കിന്‍റെ പോസ്റ്റ് ഏറ്റെടുത്ത് പാക് മുന്‍ താരം
ഓഗസ്റ്റ് 28ന് ദുബായില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തോല്‍പ്പിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 19.5 ഓവറില്‍ 147 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇന്ത്യ 19.4 ഓവറില്‍ 148 റണ്‍സെടുത്തു. ഓള്‍ റൗണ്ടര്‍ പ്രകടനവുമായി തിളങ്ങിയ ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യയുടെ വിജയത്തില്‍ നിര്‍ണായകമായത്.