നീണ്ട വർഷങ്ങൾക്ക് ശേഷം ചരിത്രം തിരുത്തിയെഴുതി തുടർഭരണത്തിലേക്ക് കയറുന്ന എൽഡിഎഫ് സർക്കാരിൽ വലിയ പ്രതീക്ഷയാണ് ജനങ്ങൾക്കുള്ളത്. സ്വർണക്കടത്തും ലൈഫ് മിഷനും പോലുള്ള അഴിമതി ആരോപണങ്ങൾ ഉയർന്നപ്പോഴും കൊവിഡിനെയും തുടർച്ചയായി വരുന്ന പ്രളയത്തെയും മികച്ച പ്രവർത്തനങ്ങളിലൂടെ അതിജീവിക്കാൻ ജനങ്ങൾക്കൊപ്പം നിന്ന സർക്കാരിനായിരുന്നു ഇത്തവണത്തെ വോട്ട്.
രാജ്യത്ത് കൊവിഡ് രണ്ടാം തരംഗം അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും വീണ്ടുമൊരു ലോക്ക് ഡൗണിലേക്ക് കടന്നു. പ്രതിദിനം 20,000ൽ കുറയാതെ കേരളത്തിലും കൊവിഡ് ബാധിതരുടെ എണ്ണം വർധിക്കുമ്പോൾ സംസ്ഥാനത്തെ നാല് ജില്ലകളിൽ ട്രിപ്പിൾ ലോക്ക് ഡൗണും പ്രഖ്യാപിച്ചു.
എന്നാൽ, ഇടത് സർക്കാരിന്‍റെ സതൃപ്രതിജ്ഞ ചടങ്ങ് വൈകിപ്പിച്ചതും അതിൽ പങ്കെടുക്കുന്നവരുടെ എണ്ണത്തെ ചൊല്ലിയും വലിയ വിമർശനങ്ങളാണ് പല ഭാഗത്ത് നിന്നും ഉയരുന്നത്. സത്യപ്രതിജ്ഞ ചടങ്ങിൽ 500 പേരെ പങ്കെടുപ്പിക്കുമെന്ന പുതിയ തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്തും രംഗത്തെത്തിയിരിക്കുകയാണ്. ഇതുവരെ മികച്ച പ്രവർത്തനങ്ങൾ കാഴ്‌ചവച്ച സര്‍ക്കാരിന്‍റെ ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും സ്വീകാര്യമല്ലാത്തതുമാണെന്ന് പാര്‍വതി പറഞ്ഞു.
"കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായം ചെയ്തും വളരെ ഉത്തരവാദിത്തത്തോടെയും ഈ മഹാമാരിയ്‌ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രവർത്തിച്ചു എന്നതില്‍ ഒരു സംശയവുമില്ല. അതിനാൽ തന്നെ ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണ്," എന്ന് പാര്‍വതി ട്വീറ്റ് ചെയ്തു.
കൊവിഡ് വർധിക്കുകയാണെന്നും ഇപ്പോൾ ഇതിനെ പിടിച്ചുകെട്ടാനാണ് ശ്രമിക്കേണ്ടതെന്നും താരം പറഞ്ഞു. മഹാമാരിക്കെതിരെ മികച്ച പ്രവർത്തനം ചെയ്യാൻ ഒരു അവസരമുള്ളപ്പോൾ ഇങ്ങനെയുള്ള തീരുമാനം അങ്ങേയറ്റം തെറ്റാണ്. പൊതുസ്ഥലത്ത് ഒത്തുകൂടുന്നത് ഒഴിവാക്കി ചടങ്ങ് വെർച്വലായി നടത്താൻ കേരള മുഖ്യമന്ത്രിയോട് അപേക്ഷിക്കുന്നതായും പാർവതി തിരുവോത്ത് റീട്വീറ്റിൽ വിശദമാക്കി.
50,000 പേർക്ക് ഇരിക്കാവുന്ന സ്റ്റേഡിയത്തിൽ 500 പേരെ മാത്രമാണ് സതൃപ്രതിജ്ഞ ചടങ്ങിൽ പങ്കെടുപ്പിക്കുന്നതെന്നാണ് പിണറായി വിജയൻ കഴിഞ്ഞ വാർത്താസമ്മേളനത്തിൽ അറിയിച്ചത്.