പാലക്കാട്: കടമ്പഴിപ്പുറത്ത് വായില്യാംകുന്ന് ക്ഷേത്ര പരിസരത്തെ ‘നീയാം നദി’ സിനിമയുടെ ഷൂട്ടിംഗ് തടയുകയും ഉപകരണങ്ങള്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തില്‍ അഞ്ച് ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കടമ്പഴിപ്പുറം സ്വദേശികളായ ശ്രീജിത്ത്, സുബ്രഹ്മണ്യന്‍, ബാബു, സച്ചിദാനന്ദന്‍, ശബരീഷ് എന്നിവരാണ് പിടിയിലായത്. സംഘര്‍ഷമുണ്ടാക്കൽ, മര്‍ദ്ദനം, വസ്തുക്കള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സിനിമയുടെ കഥാകൃത്ത് സല്‍മാന്‍ ഫാരിസ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഹിന്ദു-മുസ്ലീം പ്രണയം പ്രമേയമാകുന്ന രംഗങ്ങള്‍ ചിത്രീകരിക്കാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞാണ് ബിജെപി പ്രവര്‍ത്തകര്‍ ചിത്രീകരണം തടഞ്ഞതെന്ന് തിരക്കഥാകൃത്ത് സല്‍മാന്‍ ഫാരിസ് മാധ്യമങ്ങളോട് പറഞ്ഞു. ഹിന്ദു-മുസ്ലീം പ്രണയമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
സിനിമ ഷൂട്ട് ചെയ്യുവാന്‍ ക്ഷേത്ര അധികൃതരുടെ അനുമതി അണിയറപ്രവര്‍ത്തകര്‍ വാങ്ങിയിരുന്നു. എന്നാല്‍ ചിത്രീകരണ സമയത്ത് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ എത്തുകയും ഷൂട്ട് ചെയ്യാന്‍ അനുവദിക്കുകയില്ലെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുകയായിരുന്നു. തീവ്രവാദികള്‍ എന്നാരോപിച്ചാണ് സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തങ്ങള്‍ക്ക് നേരെ അതിക്രമം നടത്തിയതെന്നും സല്‍മാന്‍ ഫാരിസ് പരാതിയില്‍ പറഞ്ഞു. അനുമതിയില്ലാതെ ചിത്രീകരണം നടത്തിയതിനാലാണ് തടഞ്ഞതെന്നും ലീഗിന്‍റെ ഉള്‍പ്പടെയുളള കൊടികള്‍ ക്ഷേത്രമുറ്റത്ത് കയറ്റിയതിനെയാണ് തടഞ്ഞതെന്നും സംഘപരിവാര്‍ പ്രവര്‍ത്തകര്‍ പറഞ്ഞു.