മനസിന്‍റെ മൺവീണയിൽ ശ്രുതി മീട്ടി വിദ്യാസാഗർ പാട്ടൊരുക്കുമ്പോഴെല്ലാം സാഗരസംഗീതം ആസ്വാദകനിലേക്ക് ഒഴുകിച്ചേരുകയായിരുന്നു. ആര്‍ദ്രസുന്ദരമായ പ്രണയം നനുത്ത മഴയായി തുളുമ്പി, മലയും പുഴയും കടന്ന് പുലരി മഞ്ഞില്‍ പെയ്തിറങ്ങി... സംഗീതം മാന്ത്രിക അനുഭവമായി സിനിമയുടെ കഥയുമായി കലരുന്നതെങ്ങനെയെന്ന് വിദ്യാസാഗറിന്‍റെ വിരലുകൾക്കറിയാം.. രാഗങ്ങളുടെ വിദ്യാസാഗരത്തിന്‍റെ 58-ാം പിറന്നാളാണിന്ന്.
ദൂരതീരങ്ങളും മൂകതാരങ്ങളും സാക്ഷികളാക്കി എത്രയോ ജന്മമായി പ്രണയിനി തന്‍റെ പ്രേമഭാജനത്തെ തേടുകയാണ്. സുജാതയുടെ മനോഹര ശബ്ദത്തിലുള്ള ഈ ഗാനം മറ്റൊരു തലത്തിലേക്കാണ് മലയാളികളെ എത്തിച്ചത്. കരളേ നിൻ കൈപിടിച്ചാൽ.... പ്രാവിന്‍റെ കുറുകലും ചിറകടിയും, പ്രണയത്തിലെ നൊമ്പരവും അഗാധമായ കാത്തിരിപ്പും അതിലെ കഥയും അന്വേഷിച്ചിറങ്ങുന്ന കഥാനായകന് മുന്നിലുള്ളത് സെവൻ ബെൽസിലൂടെ ഇടക്കിടക്ക് എത്തുന്ന നിഗൂഢമായ സംഗീതം മാത്രമാണ്. ദേവദൂതൻ സിനിമയേക്കാൾ ആസ്വാദകരുടെയുള്ളിൽ നിഴലിച്ചുനിൽക്കുന്നതും വിദ്യാസാഗർ രചിച്ച ഈണങ്ങൾ തന്നെയാവും... സംഗീതത്തിലൂടെ ഒരു സിനിമ പറയാമെന്ന് ഗാനങ്ങളുടെ ഈ വിദ്യാസാഗരം തെളിയിച്ചു.
പ്രണയത്തിൽ കാൽപനികതയൊരുക്കി ഗിരീഷ് പുത്തഞ്ചേരി കുറിച്ച വരികൾക്ക് ഭാവങ്ങൾ നിറച്ച് സംഗീതചക്രവർത്തി ഈണം രചിച്ചു. നിലാവത്ത് പൊൻവേണുവൂതിയ മൃദുമന്ത്രണവും കിനാവിന്‍റെ പടികടന്നെത്തുന്ന പദനിസ്വനവും പിന്നെയും പിന്നെയും മലയാളം ആസ്വദിക്കുന്നു. ഗിരീഷ് പുത്തഞ്ചേരിക്കൊപ്പം ഗ്രാമഫോണ്‍, കിളിച്ചുണ്ടൻ മാമ്പഴം, മീശമാധവന്‍, സിഐഡി മൂസ, പട്ടാളം, ചന്ദ്രോത്സവം, നീലത്താമര തുടങ്ങി നിരവധി ചിത്രങ്ങൾ... .മഴത്തുള്ളി പാടുന്നു ഹവ്വാ ഹവ്വാ, എന്തേ ഇന്നും വന്നീല, കരിമിഴി കുരുവിയെ, വെണ്ണക്കല്ലിൽ നിന്നെക്കൊത്തി, പ്രണയമണിത്തൂവല്‍ പൊഴിയും പവിഴ മഴ, വെണ്ണിലാ ചന്ദനക്കിണ്ണം... അനുരാഗം മീട്ടും ഗന്ധർവ്വന്‍റെ സംഗീതം നിത്യസുഗന്ധം വീശിയ മലയാളത്തിന്‍റെ വസന്തകാലങ്ങളായിരുന്നു.
ധും ധും ധും ധും ദൂരെയേതോ രാക്കിളിപ്പാട്ടിൽ യൗവ്വനയുക്തമാണ് വിദ്യാസാഗറിന്‍റെ സംഗീതം. കൈതപ്രവും ഒഎൻവിയും വയലാർ ശരത്ചന്ദ്രവർമയും റഫീക്ക് അഹമ്മദും മുരുകൻ കാട്ടാക്കടയും അനിൽ പനച്ചൂരാനുമെല്ലാം സിനിമക്കായി കവിത കുറിച്ചപ്പോൾ വിദ്യാസാഗർ അവയിലെല്ലാം ഈണം ചേർത്തുവച്ചു. "പ്രായം നമ്മിൽ മോഹം നൽകി" ഗാനത്തിലൂടെ ജയചന്ദ്രന്‍റെ രണ്ടാം വരവിനും നിമിത്തമായത് കാമ്പസിനെ ഇളക്കിമറിക്കാനുള്ള ഹരം വിദ്യാസാഗർ സൂക്ഷിച്ചുവച്ചിരുന്നതിനാലാണ്.
ആന്ധ്രയിലെ കിഴക്കേ ഗോദാവരിയിൽ അമലാപുരമെന്ന ദേശത്തിലാണ് വിദ്യാസാഗറിന്‍റെ ജനനം. സംഗീതജ്ഞനായിരുന്ന രാമചന്ദർ, ഈശ്വര ചന്ദ്ര വിദ്യാസാഗറിന്‍റെ വലിയ ആരാധകനായിരുന്നതിനാലാണ് മകന് വിദ്യാസാഗറെന്ന് പേരിട്ടത്. വിദ്യാസാഗറിന് ഒരു വയസുള്ളപ്പോൾ കുടുംബം ചെന്നൈയിലേക്ക് കുടിയേറി. പഠിച്ചതും വളർന്നതും അവിടെ.
പൈതൃകമായി കിട്ടിയ വാസനയും ഹൃദയത്തിനകത്തെ രാഗങ്ങളും ചേർത്താണ് വിദ്യാസാഗർ ഈണം രചിക്കുന്നത്. ദക്ഷിണേന്ത്യയിലെ ഭൂരിഭാഗം സംഗീത സംവിധായകർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട് അദ്ദേഹത്തിന്‍റെ അച്ഛൻ രാമചന്ദർ. വിദ്യാസാഗറിന്‍റെ അപ്പൂപ്പൻ വരാഹസിംഹ മൂർത്തി കർണ്ണാടക സംഗീത ലോകത്തെ പ്രമുഖനാണ് . അങ്ങനെ സംഗീതം പശ്ചാത്തലമായ വിദ്യാസാഗർ ഗിറ്റാറുമായും പിയാനോ, സന്തുർ, കീ ബോർഡ്, വൈബ്രഫോൺ സംഗീത ഉപകരണങ്ങളുമായും ബാല്യകാലം മുതൽ സൗഹൃദത്തിലായി. തമിഴിൽ തുടങ്ങി പിന്നീട് തെലുങ്ക് ചിത്രങ്ങളുടെയും സംഗീതം സംവിധായകനായി . കന്നട, ഹിന്ദി ചലച്ചിത്രങ്ങൾക്കും ലഭിച്ചു മാസ്‌മരികമായ ആർദ്രഭാവങ്ങൾ നിറച്ച 'മെലഡി കിങ്ങി'ന്‍റെ സംഭാവനകൾ.
രാഗങ്ങളുടെ ചക്രവർത്തിക്കായി മലയാള സിനിമ മഹത്തായ ഒരു സംഗീതപീഠം മാറ്റിവച്ചിട്ടുണ്ട്. അവിടെ കാലങ്ങളായി വിദ്യാസാഗർ രാഗങ്ങളുടെ തന്ത്രി മീട്ടുന്നു. മൂന്ന് പതിറ്റാണ്ടിലേറെയായി സിനിമയുടെ സംഗീതാന്തരീക്ഷം വിദ്യാസാഗരത്തിൽ നിറഞ്ഞുനിൽക്കുന്നു. ദേവൂഡ ദേവൂഡ, അപ്പിടി പോട്... ദളപതിയുടെയും ഇളയദളപതിയുടെയും സൂപ്പർഹിറ്റ് ഗാനങ്ങൾ... മലരേ മൗനമാ.. പൂമാസം പുറപ്പിടും പെണ്ണേ... ആസൈ ആസൈ ഇപ്പോഴിത്... അൻപേ സിവം, ദിൽ, ധൂൾ, ചന്ദ്രമുഖി, ഗില്ലി തുടങ്ങി തമിഴിലും മികച്ച സംഭാവനകൾ നൽകിയിട്ടുണ്ട് വിദ്യാസാഗർ. ഭാഷയേതായാലും മെലഡിയുടെ ചക്രപീഠം വിദ്യാസാഗറിന് അവകാശപ്പെട്ടതാണ്.