ഇരുപത് വർഷങ്ങൾ പിന്നിടുകയാണ്, സാധാരണക്കാരന്‍റെ വേഷങ്ങളിലൂടെ സ്‌ക്രീനിൽ ചിരി പടർത്തിയ ഹാസ്യരാജാവിനെ മലയാളിക്ക് നഷ്‌ടമായിട്ട്. പനങ്ങാട്ട് പത്മദളാക്ഷൻ എന്ന കുതിരവട്ടം പപ്പുവിന്‍റെ ഓർമദിനമാണ് ഇന്ന്.
- " class="align-text-top noRightClick twitterSection" data="">
തലമുറകളെ കുടുകുടാ ചിരിപ്പിച്ച കുതിരവട്ടം പപ്പു 1936ൽ കോഴിക്കോടിന് അടുത്തുള്ള ഫറോക്കിലാണ് ജനിച്ചത്. പനങ്ങാട്ട് രാഘവന്‍റെയും ദേവിയുടെയും മൂത്ത മകനായിരുന്നു അദ്ദേഹം. നാടകത്തിലൂടെ അഭിനയത്തിലേക്ക് എത്തിയ താരത്തിന്‍റെ ആദ്യ ചിത്രം മൂടുപടം ആയിരുന്നു. എന്നാൽ, പത്മദളാക്ഷനിൽ നിന്നും കുതിരവട്ടം പപ്പുവായത് അദ്ദേഹത്തിന്‍റെ രണ്ടാമത്തെ ചിത്രം 'ഭാര്‍ഗവിനിലയ'ത്തിലൂടെയാണ്. ചിത്രത്തിന്‍റെ തിരക്കഥാകൃത്തും സാഹിത്യകാരകനുമായ വൈക്കം മുഹമ്മദ് ബഷീര്‍ ആണ് ആ പേര് നല്‍കിയത്. അങ്ങാടി, മണിച്ചിത്രത്താഴ്, ചെമ്പരത്തി, വെള്ളാനകളുടെ നാട്, അവളുടെ രാവുകൾ, മിന്നാരം എന്നിങ്ങനെ നിരവധി മലയാള ചിത്രങ്ങളിലൂടെ ജഗതി ശ്രീകുമാറിനും മാളാ അരവിന്ദനും ഒപ്പം ഹാസ്യസാമ്രാട്ടായി അദ്ദേഹത്തിന്‍റെ പേരും ചേർക്കപ്പെട്ടു. ഹാസ്യ കഥാപാത്രങ്ങൾക്ക് പുറമെ സ്വഭാവനടനായും കുതിരവട്ടം പപ്പു തിളങ്ങിയിട്ടുണ്ട്. മലയാളി ഇന്നും പറഞ്ഞ് ചിരിക്കുന്ന താമരശ്ശേരി ചുരവും ഇപ്പോ ശരിയാക്കി തരാം പ്രയോഗവും തേന്മാവിൻ കൊമ്പത്തിലെ 'ടാസ്‌കി വിളിയെടാ' ഡയലോഗും പപ്പുച്ചേട്ടൻ സമ്മാനിച്ചവയാണ്. ഷാജി കൈലാസിന്‍റെ നരസിംഹം ചിത്രത്തിലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്. 2000ൽ ഫെബ്രുവരി 25ന് കുതിരവട്ടം പപ്പു അന്തരിച്ചു.
"അച്ഛനെ ഓര്‍ക്കുക എളുപ്പമാണ്. അതെന്നും ഞാന്‍ ഓര്‍ക്കാറുണ്ട്. പക്ഷേ ഒരിക്കലും വിട്ട് പോകാത്ത തലവേദന പോലെയാണ് അങ്ങയെ മിസ് ചെയ്യുന്നതും..!! മിസ് യു അച്ഛാ" എന്ന് മകനും അഭിനേതാവുമായ ബിനു പപ്പു അദ്ദേഹത്തിന്‍റെ 20-ാം ഓർമദിവസം ഫേസ്ബുക്കില്‍ കുറിച്ചു.